ഫ്രെഡറിക്ടൺ : ഞായറാഴ്ച വൈകിട്ട് മോങ്ക്ടണിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചതായി ന്യൂബ്രൺസ്വിക് ആർസിഎംപി. അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. വൈകുന്നേരം അഞ്ചരയോടെ ഡൈപ്പെ ബൊളിവാർഡ് മേൽപ്പാലത്തിന് സമീപം ഹൈവേ 15-ൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. അമിതവേഗത്തിൽ എത്തിയ ഒരു കാർ നിയന്ത്രണം നഷ്ടപ്പെട്ട് രണ്ടാമത്തെ വാഹനവുമായി ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് കരുതുന്നു. മൂന്നാമതൊരു വാഹനവും അപകടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ചെറിയ കേടുപാടുകൾ സംഭവിച്ചതായി പൊലീസ് പറയുന്നു. അപകടത്തെ തുടർന്ന് ഹൈവേ 15-ൻ്റെ ഒരു ഭാഗം മണിക്കൂറുകളോളം അടച്ചിട്ടെങ്കിലും പിന്നീട് വീണ്ടും തുറന്നു.

അപകടത്തിൽ ഉൾപ്പെട്ട ഒരു വാഹനത്തിൻ്റെ ഡ്രൈവർ 32 വയസ്സുള്ള യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. ഇവരുടെ വാഹനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരെ നിസാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാമത്തെ വാഹനത്തിൻ്റെ ഡ്രൈവറെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. ഇയാളുടെ വാഹനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കോഡിയാക് റീജനൽ ആർസിഎംപി അറിയിച്ചു. പരുക്കേറ്റവരിൽ ഒരാൾ കുട്ടിയാണെന്നും എന്നാൽ അവരുടെ പ്രായം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അധികൃതർ പറയുന്നു.