വാഷിങ്ടൺ: അമേരിക്കയിലെ അഴിമതി കേസിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്ക് ആശ്വാസമേകുന്ന നടപടിയുമായി ട്രംപ്. അമേരിക്കയിലെ ഫോറിൻ കറപ്ട് പ്രാക്ടീസ് ആക്ട് നടപ്പാക്കുന്നത് താൽക്കാലികമായി തടഞ്ഞുകൊണ്ട് ഡോണൾഡ് ട്രംപ് ഉത്തരവിറക്കുകയായിരുന്നു. വിദേശികൾക്ക് കൈക്കൂലി നൽകുന്ന കമ്പനികൾക്കെതിരെ ചുമത്തുന്ന നിയമമാണ് ട്രംപ് താൽക്കാലികമായി തടഞ്ഞിരിക്കുന്നത്.

നിയമം ആഗോളതലത്തിൽ കമ്പനികൾക്കെതിരെ അവമതിപ്പുണ്ടാക്കാൻ കാരണമാകുന്നുവെന്ന് ട്രംപ് പറഞ്ഞു. നിയമപ്രകാരമുള്ള നടപടികൾ നിർത്തിവെക്കാൻ അറ്റോണി ജനറൽ പാം ബോണ്ട് ഉത്തരവിട്ടു. ഇതിൽ അമേരിക്കൻ വ്യക്തികൾക്കും കമ്പനികൾക്കുമെതിരായ പ്രോസിക്യൂഷൻ നടപടികളും ഉൾപ്പെടും. ഇതിൽ ഒന്ന് യു.എസ് സർക്കാർ അദാനിക്കെതിരെ നൽകിയ ക്രിമനൽ കേസാണ്. മറ്റൊന്ന് യു.എസിലെ സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമീഷൻ എടുത്ത സിവിൽ കേസാണ്. ജില്ലാ ജഡ്ജി നിക്കോളാസ് ഗ്രൗഫിസാണ് കേസ് പരിഗണിക്കുക. അദാനിക്കെതിരായ ക്രിമിനൽ സിവിൽ കേസുകൾ ഇതേ ജഡ്ജി തന്നെയാവും പരിഗണിക്കുക.
യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ കുറ്റാരപോണം. അദാനി, സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്‌സിക്യുട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്.
