ഹാലിഫാക്സ് : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രവിശ്യയിലെ എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും മോഷണം വർധിച്ചതായി നോവസ്കോഷ ലിക്വർ കോർപ്പറേഷൻ (എൻഎസ്എൽസി). 2024-നെ അപേക്ഷിച്ച് മോഷണക്കേസുകളിൽ 60% വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച എൽംസ്‌ഡെയ്‌ലിലെ ഒരു എൻഎസ്എൽസി കേന്ദ്രത്തിൽ നിന്നും രണ്ട് സ്ത്രീ 1,000 ഡോളർ വിലമതിക്കുന്ന മദ്യം മോഷ്ടിച്ചിരുന്നു.

എൻഎസ്എൽസി റീട്ടെയിൽ സ്റ്റോറുകളിലെ മോഷ്ടാക്കളെ പിടികൂടാൻ ഇവരുടെ ചിത്രങ്ങൾ കൂടാതെ ലൈസൻസ് പ്ലേറ്റുകൾ കൂടി ലഭിക്കുന്നതിലൂടെ സഹായിക്കുമെന്ന് നോവസ്കോഷ ആർസിഎംപി പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഗില്ലൂം ട്രെംബ്ലേ പറയുന്നു. ഇതിനായി പൊതുജനങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതേസമയം സ്റ്റോറുകളിലെ ജീവനക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണന എന്ന് എൻഎസ്എൽസി കമ്മ്യൂണിക്കേഷൻസ് അഡൈ്വസർ ടെറാ മക് കിനോൺ അറിയിച്ചു. സ്റ്റോറുകളിൽ മോഷണം തടയാൻ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. എന്നാൽ, മോഷ്ടാക്കളെ ശാരീരികമായി നേരിടാൻ പ്രോത്സാഹിപ്പിക്കാറില്ലെന്നും അവർ പറയുന്നു. എൻഎസ്എൽസി ജീവനക്കാരുടെ സുരക്ഷയെക്കുറിച്ച് വളരെക്കാലമായി ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ആവശ്യമുള്ളപ്പോൾ നിയമപാലകരോടൊപ്പം പ്രവർത്തിക്കുന്നതുൾപ്പെടെ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ തങ്ങൾക്ക് സുരക്ഷാ ടീമുകൾ ഉണ്ടെന്ന് NSLC പറയുന്നു.