എഡ്മിന്‍റൻ : ആരോഗ്യ കരാറുകളിലെ അഴിമതി ആരോപണത്തെ തുടർന്ന് ആല്‍ബര്‍ട്ട ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രാഞ്ച് സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമാകുന്നു. ഇത്തവണ സ്വന്തം കാബിനറ്റ് സഹപ്രവർത്തകരിൽ നിന്നാണ് രാജി ആവശ്യം ഉയർന്നിരിക്കുന്നത്. പ്രവിശ്യ പ്രതിപക്ഷ നേതാവും എൻഡിപി ലീഡറുമായ നഹീദ് നെൻഷിയ്ക്ക് പിന്നാലെ ആൽബർട്ട ഇൻഫ്രാസ്ട്രക്ചർ മന്ത്രി പീറ്റർ ഗുത്രിയും ആരോഗ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ടു രംഗത്ത് എത്തി.

മെഡിക്കൽ ഉപകരണങ്ങൾക്കും ശസ്ത്രക്രിയാ നടപടിക്രമങ്ങൾക്കുമായി ആൽബർട്ടയിലെ ഉന്നതതല ഉദ്യോഗസ്ഥർ കോടിക്കണക്കിന് ഡോളറിന്‍റെ ഇടപാടുകൾ നടത്തിയെന്നും, ഇതിനായുള്ള ഒത്തുകളിയിലും വ്യക്തി താല്പര്യങ്ങളിലും ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. അടുത്തിടെ പുറത്താക്കപ്പെട്ട ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്) മേധാവി അഥാന മെൻ്റ്സെലോപൗലോസാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഡാനിയേൽ സ്മിത്തിന്‍റെ ചീഫ് ഓഫ് സ്റ്റാഫിനെപ്പറ്റിയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

അതേസമയം, ആർസിഎംപി, ഓഡിറ്റർ ജനറൽ, എത്തിക്സ് കമ്മീഷണർ എന്നിവരുടെ അന്വേഷണങ്ങളും ജുഡീഷ്യൽ നേതൃത്വത്തിലുള്ള പൊതു അന്വേഷണവും വേണമെന്ന് ആൽബർട്ട എൻഡിപി ആവശ്യപ്പെട്ടു. ഡാനിയേൽ സ്മിത്ത്, ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രേഞ്ച്, ഇടക്കാല എഎച്ച്‌എസ് പ്രസിഡന്റും സിഇഒയുമായ ആൻഡ്രെ ട്രെംബ്ലെ എന്നിവർ അന്വേഷണത്തിന്‍റെ ഭാഗമായി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് നഹീദ് നെൻഷി ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനായി നിയമസഭ ഉടൻ പുനഃസംഘടിപ്പിക്കണന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.