ഓട്ടവ : രാജ്യത്തുടനീളം ഫ്ലൂ (പനി) കേസുകൾ വർധിക്കുന്നതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ (PHAC). കാനഡയിൽ സാധാരണയായി നവംബറിലോ ഡിസംബർ ആദ്യമോ ആണ് ഫ്ലൂ സീസൺ ആരംഭിക്കുന്നത്. നിലവിൽ ഇൻഫ്ലുവൻസ എ സ്‌ട്രെയിനുകൾ H3N2, H1N1 എന്നിവയാണ് രാജ്യത്ത് പടർന്നു പിടിക്കുന്നത്. എന്നാൽ ഈ വർഷം, H3N2, H1N1 എന്നീ രണ്ട് വകഭേദങ്ങളാണ് കൂടുതൽ ഉള്ളത്. ഈ ഇൻഫ്ലുവൻസ സീസൺ സാധാരണയേക്കാൾ മോശമാകുന്നതിൻ്റെ ഒരു പ്രധാന കാരണം ഇതാണെന്നും ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. ഇൻഫ്ലുവൻസ വാക്സിൻ എടുക്കാത്ത ആളുകൾ ഉടൻ തന്നെ വാക്സിൻ സ്വീകരിക്കണമെന്നും കുത്തിവയ്പ്പുകൾ ആളുകളെ പനി പിടിപെടുന്നത് തടയില്ലെങ്കിലും, വൈദ്യസഹായം ആവശ്യമായി വരുന്ന തരത്തിൽ അസുഖം വരാനുള്ള സാധ്യത പകുതിയോളം കുറയ്ക്കുമെന്നും പകർച്ചവ്യാധി വിദഗ്ധർ പറയുന്നു. കൈകഴുകുന്നതും മാസ്ക് ധരിക്കുന്നതും ഉൾപ്പെടെ, ഇൻഫ്ലുവൻസയിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ ആളുകൾ എല്ലാ മാർഗങ്ങളും ഉപയോഗിക്കണമെന്നും വിദഗ്ധർ നിർദ്ദേശിച്ചു.

ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, മുതിർന്നവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, ഗർഭിണികൾ എന്നിവർക്ക് പനി ഗുരുതരമായ അപകടസാധ്യതയുണ്ടെന്നും PHAC പറയുന്നു. ബ്രിട്ടിഷ് കൊളംബിയ, കെബെക്ക് പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ പനിബാധിതരെന്നും ആരോഗ്യ ഏജൻസി റിപ്പോർട്ട് ചെയ്തു. കെബെക്കിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്ക്. 32.1 ശതമാനമാണ് പ്രവിശ്യയിലെ പോസിറ്റിവിറ്റി നിരക്ക്. തുടർന്ന് ബ്രിട്ടിഷ് കൊളംബിയയിൽ 28 ശതമാനവും ഒൻ്റാരിയോയിൽ 19.8 ശതമാനവുമാണ് പനിബാധിതരുടെ എണ്ണം.

ചില ആളുകൾ മാത്രമേ വൈദ്യസഹായം തേടുന്നുള്ളു. അതിനാൽ യഥാർത്ഥത്തിൽ പനി എത്രത്തോളം പടരുന്നുണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നില്ലെന്നും മൺട്രിയോൾ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ വിദഗ്ധനായ ഡോ. ജെസ്സി പാപ്പൻബർഗ് പറഞ്ഞു. പനിയുടെ ലക്ഷണങ്ങളോടെ ധാരാളം കുട്ടികൾ അത്യാഹിത വിഭാഗത്തിലേക്ക് വരുന്നുണ്ട്, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. ചില കുട്ടികൾക്ക് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ ആവശ്യമായി വരുന്നുണ്ടെന്നും അവർ പറയുന്നു.