വാഷിംഗ്ടൺ : കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഇറക്കുമതിക്കുള്ള താരിഫ് ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തൻ്റെ ആദ്യ കാബിനറ്റ് യോഗത്തിലായിരുന്നു ട്രംപിൻ്റെ പരാമർശം. അതേസമയം ട്രംപിൻ്റെ പുതിയ പ്രസ്താവനയെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.

ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് മാർച്ച് നാല് മുതൽ നടപ്പിലാക്കുമെന്ന് രണ്ടു ദിവസം മുമ്പ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഷെഡ്യൂൾ ചെയ്ത പ്രകാരം താരിഫുകളുമായി തങ്ങൾ കൃത്യസമയത്ത് മുന്നോട്ട് പോകുമെന്നും വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെ താരിഫ് ഭീഷണിയുടെ നിഴലിൽ കനേഡിയൻ ഉദ്യോഗസ്ഥരും പ്രീമിയർമാരും അടുത്തിടെ വാഷിംഗ്ടണിൽ യുഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ, ട്രംപ് താരിഫ് ഭീഷണി ആവർത്തിക്കുകയും കാനഡ യുഎസിന്‍റെ 51ആം സംസ്ഥാനമായി മാറണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു.

അതിർത്തിയിൽ പുതിയ സുരക്ഷാ നടപടികൾ ഏർപ്പെടുത്താൻ കാനഡ തീരുമാനിച്ചതോടെ കനേഡിയൻ ഇറക്കുമതികൾക്കുള്ള 25% തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് മാർച്ച് നാല് വരെ നീട്ടിയിരുന്നു. സ്റ്റീൽ, അലുമിനിയം ഇറക്കുമതികളെയും ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ്, സെമികണ്ടക്ടറുകൾ തുടങ്ങിയ വ്യവസായങ്ങളെയും യുഎസ് ലക്ഷ്യമിടുന്നു.