ഷാർലെറ്റ്ടൗൺ : താൽക്കാലിക വിദേശ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ഒപ്പം റിക്രൂട്ടർമാരെ നിയന്ത്രിക്കുന്നതിനും പുതിയ നിയമം നടപ്പിലാക്കുമെന്ന് പ്രിൻസ് എഡ്വേഡ് ഐലൻഡ് സർക്കാർ. പുതിയ താൽക്കാലിക വിദേശ തൊഴിലാളി സംരക്ഷണ നിയമത്തിൻ്റെ ആദ്യ ഘട്ടം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. രണ്ടാം ഘട്ടത്തിൽ തൊഴിലുടമ രജിസ്ട്രിയും അഡ്മിനിസ്ട്രേറ്റീവ് പിഴകളും നടപ്പിലാക്കും. നിയമപ്രകാരം, റിക്രൂട്ടർമാർക്കും തൊഴിലുടമകൾക്കും വിദേശ തൊഴിലാളികളുടെ സേവനങ്ങൾക്ക് ഫീസും ചെലവും ഈടാക്കാൻ അനുവദിക്കില്ല.

ഭവന, തൊഴിൽ, കുടിയേറ്റം, ഫെഡറൽ, പ്രവിശ്യാ നിയമങ്ങൾ, റിക്രൂട്ട്‌മെൻ്റ് സേവനങ്ങൾ എന്നിവയെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. താൽക്കാലിക വിദേശ തൊഴിലാളിയുടെ പാസ്‌പോർട്ടോ മറ്റ് ഔദ്യോഗിക രേഖകളോ കൈവശപ്പെടുത്തൽ (അവർക്ക് വിവരങ്ങൾ പകർത്താനോ രേഖപ്പെടുത്താനോ ഹ്രസ്വമായി എടുക്കാം, എന്നാൽ അവ ഉടനടി തിരികെ നൽകണം), ഡ്യൂട്ടി, വേതനം, ആനുകൂല്യങ്ങൾ, തൊഴിലിൻ്റെ ദൈർഘ്യം എന്നിവ ഉൾപ്പെടെയുള്ളവയെക്കുറിച്ച് തെറ്റായ വിവരം നൽകുന്നവർക്കും നടപടി സ്വീകരിക്കും. നാടുകടത്തുമെന്നോ മറ്റേതെങ്കിലും നടപടിയിലൂടെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നതും തടയും.

പ്രവിശ്യയിലെ റിക്രൂട്ടർമാർ തൊഴിലുടമകൾക്കായി വിദേശ തൊഴിലാളികളെ കണ്ടെത്തുന്നത് ജൂലൈ 1-നകം ലൈസൻസ് നേടിയിരിക്കണം. ലൈസൻസില്ലാത്ത റിക്രൂട്ടർമാർക്ക് 5000 ഡോളർ വരെ പിഴ ചുമത്തും. മൂന്ന് വർഷം കാലാവധി ഉള്ള ഒരു റിക്രൂട്ടർ ലൈസൻസിന് 10,000 ഡോളർ സെക്യൂരിറ്റി ഡെപ്പോസിറ്റും 100 ഡോളർ ഫീസും ആവശ്യമാണ്. കഴിഞ്ഞ ഏപ്രിലിൽ താൽക്കാലിക വിദേശ തൊഴിലാളികളുടെ താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി യോഗ്യരായ ഫാമുകൾക്ക് 15,000 ഡോളർ വരെ ഗ്രാൻ്റുകൾ നൽകുന്ന താൽക്കാലിക വിദേശ തൊഴിലാളി ഇൻ അഗ്രികൾച്ചർ ഹൗസിങ് ഇംപ്രൂവ്‌മെൻ്റ് പ്രോഗ്രാം സർക്കാർ ആരംഭിച്ചിരുന്നു.