മൺട്രിയോൾ : കെബെക്ക് ചാറ്റ്യൂഗ്വേ വാലിയിലെ സെൻ്റ്-ക്രിസോസ്റ്റമിൽ സംഘർഷത്തെ തുടർന്ന് 30 വയസ്സുള്ള യുവാവ് മരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന മറ്റൊരു യുവാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സുറെറ്റെ ഡു കെബെക്ക് (SQ) വക്താവ് ഈവ് ബ്രോച്ചു-ജൗബർട്ട് അറിയിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.

രണ്ട് യുവാക്കൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി ഈവ് ബ്രോച്ചു-ജൗബർട്ട് അറിയിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഇതൊരു കൊലപാതകമാണെന്നും അന്വേഷണം ആരംഭിച്ചതായും ഈവ് ബ്രോച്ചു-ജൗബർട്ട് റിപ്പോർട്ട് ചെയ്തു. പ്രതിയെന്ന് സംശയിക്കുന്ന യുവാവ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും അധികം ദൂരെയല്ലാത്ത ഓർംസ്ടൗണിലെ വീട്ടിൽ നിന്നും വ്യാഴാഴ്ച രാവിലെ 8 മണിയോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമല്ല. കൂടാതെ സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.