കാൽഗറി : ഒൻ്റാരിയോയ്ക്ക് പിന്നാലെ ആൽബർട്ടയിലും അഞ്ചാംപനി പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. കാൽഗറിയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി കേസുകൾ കണ്ടെത്തിയതായി ആൽബർട്ട ഹെൽത്ത് സർവീസസ് മുന്നറിയിപ്പ് നൽകി. കാൽഗറിയുടെ സമീപ നഗരമായ എയർഡ്രിയിൽ അഞ്ചാംപനി സ്ഥിരീകരിച്ചതായി പ്രവിശ്യ ആരോഗ്യ വകുപ്പ് അറിയിച്ചു. എയർഡ്രിക്ക് സമീപമുള്ള നിരവധി സ്ഥലങ്ങളിലെ ആളുകൾക്ക് അഞ്ചാംപനി ബാധിച്ചിരിക്കാമെന്ന് അധികൃതർ പറയുന്നു.

എക്സ്പോഷർ സാധ്യതയുള്ള സ്ഥലങ്ങളും തീയതികളും സമയങ്ങളും ഇതാ :
- മാർച്ച് 8-ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്കും മൂന്ന് മണിക്കും ഇടയിൽ നോർത്ത് ഈസ്റ്റ് എയർഡ്രിയിലെ 300 വെറ്ററൻസ് Blvd-ലെ സൂപ്പർസ്റ്റോർ
- മാർച്ച് 9-ന് ഉച്ചയ്ക്ക് 12 മണിക്കും ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും ഇടയിൽ 260300 റൈറ്റിംഗ് ക്രീക്ക് ക്രെസിൽ ന്യൂ ഹൊറൈസൺ മാൾ
- മാർച്ച് 11-ന് ഉച്ചകഴിഞ്ഞ് മൂന്നര മുതൽ വൈകിട്ട് ഏഴ് മണി വരെ എയർഡ്രിയിലെ 604 മെയിൻ സെൻ്റ് എസ്സിൽ എയർഡ്രി എമർജൻസി റൂം
- മാർച്ച് 12-ന് രാവിലെ 9-നും 10.30-നും ഇടയിൽ എയർഡ്രിയിലെ ഹെൽത്ത് അസോസിയേറ്റ് മെഡിക്കൽ ക്ലിനിക്
1970-നോ അതിനുശേഷമോ ജനിച്ചവരും വാക്സിൻ സ്വീകരിക്കാത്തവർക്കും മുകളിൽ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിലോ സമയത്തോ എത്തിയവർക്ക് അഞ്ചാംപനി വരാനുള്ള സാധ്യത ഉണ്ടെന്ന് പ്രവിശ്യാ ആരോഗ്യ അതോറിറ്റി അറിയിച്ചു.

ചെറിയ കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ചാംപനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെയാണ് അഞ്ചാംപനി പടരുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം, തുടങ്ങിയവയാണ് അഞ്ചാംപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾക്ക് ശേഷം ചുണങ്ങു പ്രത്യക്ഷപ്പെടുന്നു. ഇത് ആദ്യം മുഖത്തും കഴുത്തിലും ആരംഭിച്ച് നെഞ്ചിലേക്കും കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും. ചുണങ്ങു ഏകദേശം നാല് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. വായ്ക്കുള്ളിൽ ചെറിയ വെളുത്ത പാടുകളും ഉണ്ടാകാം. അഞ്ചാംപനി വൈറസ് ബാധിച്ച് ഏഴ് ദിവസത്തിന് ശേഷം രോഗലക്ഷണങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.