എഡ്മിന്‍റൻ : ആൽബർട്ടയിലെ വിദ്യാഭ്യാസമേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നു. തിങ്കളാഴ്ച പ്രവിശ്യയുമായി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ കരാറിൽ എത്തിയതോടെ ആൽബർട്ടയിലുടനീളമുള്ള ആയിരക്കണക്കിന് എഡ്യൂക്കേഷൻ സപ്പോർട്ട് സ്റ്റാഫുകളിൽ ചിലർ ഈ ആഴ്ച ജോലിയിലേക്ക് മടങ്ങിയെത്തും. അതേസമയം സ്റ്റർജിയൻ, പാർക്ക്‌ലാൻഡ് കൗണ്ടികൾ, കാൽഗറി, ഫൂത്ത്‌ഹിൽസ്, ബ്ലാക്ക് ഗോൾഡ് സ്‌കൂൾ ഡിവിഷനുകൾ എന്നിവിടങ്ങളിൽ ഇപ്പോഴും പണിമുടക്കുന്ന 2,600 എഡ്യൂക്കേഷൻ സപ്പോർട്ട് ജീവനക്കാർ പുതിയ കരാർ ബാധകമല്ല.

എഡ്മിന്‍റൻ പബ്ലിക് സ്കൂൾ ബോർഡുമായി ഫോർട്ട് മക്മുറെ കാത്തലിക് സ്കൂൾ ഡിസ്ട്രിക്റ്റുകളിലെ ജീവനക്കാർ വാരാന്ത്യത്തിൽ താൽക്കാലിക കരാറിൽ എത്തിയതായി ആൽബർട്ട കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) വക്താവ് അറിയിച്ചു. ജീവനക്കാർ കരാർ അംഗീകരിച്ചതായും യൂണിയൻ വക്താവ് ലൂ അറബ് പറയുന്നു. CUPE പ്രതിനിധീകരിക്കുന്ന ഫോർട്ട് മക്‌മുറെയിലെ ജീവനക്കാർ ബുധനാഴ്ച ജോലിയിൽ പ്രവേശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2028 വരെ കാലാവധിയുള്ള കരാർ സ്കൂൾ ഡിസ്ട്രിക്റ്റ് ബോർഡുകൾ ഏർപ്പെടുത്തിയ യഥാർത്ഥ സർക്കാർ ഉത്തരവിനേക്കാൾ കൂടുതലാണ് വേതന പാക്കേജ് എന്നും ലൂ അറബ് റിപ്പോർട്ട് ചെയ്തു. സർക്കാർ മുന്നോട്ടു വെച്ച 4 വർഷത്തേക്ക് മൂന്ന് ശതമാനം വേതന വർധനയേക്കാൾ കൂടുതലാണ് പുതിയ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കരാറുകളുടെ മറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
