വൻകൂവർ : രാജ്യാന്തര വിദ്യാർത്ഥികളുടെ വരവ് കുറഞ്ഞതോടെ പ്രതിസന്ധിയിലായി ബ്രിട്ടിഷ് കൊളംബിയ സർവ്വകലാശാലകളും കോളേജുകളും. എൻറോൾമെൻ്റിൽ ഉണ്ടായ കുത്തനെ ഇടിവ് മൂലം അധ്യാപകരെ അടക്കം പിരിച്ചു വിട്ടതോടെ വിദ്യാർത്ഥികളും ജീവനക്കാരും അവരുടെ ഭാവിയെക്കുറിച്ചുള്ള ഉത്തരങ്ങൾക്കായി നെട്ടോട്ടമോടുന്നു. കനത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായാണ് പിരിച്ചുവിടലുകൾ. ഇതിനകം തന്നെ ക്വാണ്ട്‌ലെൻ പോളിടെക്‌നിക് യൂണിവേഴ്‌സിറ്റി, വൻകൂവർ ഐലൻഡ് യൂണിവേഴ്‌സിറ്റി, ലംഗാര കോളേജ്, കാമോസൺ കോളേജ് തുടങ്ങിയ സ്ഥാപനങ്ങൾ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ചില സ്ഥാപനങ്ങൾ ജീവനക്കാരിൽ 10% വരെ വെട്ടിക്കുറച്ചിട്ടുണ്ട്.

കാനഡ സർക്കാർ കഴിഞ്ഞ വർഷം വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം രണ്ട് വർഷത്തേക്ക് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇത് ബിരുദ വിദ്യാർത്ഥികളെ ബാധിക്കുകയും പോസ്റ്റ്-ഗ്രാജുവേറ്റ് വർക്ക് പെർമിറ്റിന് യോഗ്യത നേടുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ പ്രവിശ്യ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ഫെഡറേഷൻ ഓഫ് പോസ്റ്റ്-സെക്കൻഡറി എജ്യുക്കേറ്റർസ് ഓഫ് ബിസി (എഫ്‌പിഎസ്ഇ) ആവശ്യപ്പെട്ടു. എന്നാൽ, പ്രവിശ്യ സർക്കാർ ഈ കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും പോസ്റ്റ് സെക്കൻഡറി സ്ഥാപനങ്ങളെ കുറിച്ച് ബജറ്റിൽ പരാമർശിച്ചിട്ടില്ലെന്നും FPSE എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ കോൺലോൺ പറയുന്നു. പിരിച്ചുവിടലുകൾ, ഒന്നാമതായി, പോസ്റ്റ്-സെക്കൻഡറി അദ്ധ്യാപകർക്ക് ഒരു പ്രതിസന്ധിയാണെങ്കിലും, അതിൻ്റെ ഫലം അനുഭവിക്കുന്നത് വിദ്യാർത്ഥികളാണെന്ന് കോൺലോൺ പറഞ്ഞു.