ഓട്ടവ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫുകളുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം താൽക്കാലികമായി നിർത്തി ലിബറൽ ലീഡർ മാർക്ക് കാർണി. കാനഡ-യുഎസ് കാബിനറ്റ് കമ്മിറ്റിയുടെ യോഗം ചേരുമെന്നും രാജ്യതലസ്ഥാനത്ത് തിരിച്ചെത്തിയ മാർക്ക് കാർണി അറിയിച്ചു. എന്നാൽ, മാർക്ക് കാർണി എന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടരുമെന്ന് വ്യക്തമല്ല.

അടുത്തയാഴ്ച അമേരിക്കയിലേക്കുള്ള എല്ലാ വാഹന ഇറക്കുമതികൾക്കും 25% താരിഫ് ഏർപ്പെടുത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന വടക്കേ അമേരിക്കൻ ഓട്ടോമൊബൈൽ വ്യവസായത്തെ താരിഫുകൾ സാരമായി ബാധിക്കും. അതേസമയം കാനഡ-യു.എസ്-മെക്‌സിക്കോ-വ്യാപാര കരാറിന് കീഴിൽ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ നിർമ്മിക്കാത്ത വാഹനപാർട്സുകൾക്ക് മാത്രമേ താരിഫ് ചുമത്തപ്പെടുകയുള്ളൂവെന്ന് വൈറ്റ് ഹൗസ് പറയുന്നു.

കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് ഇന്ന് ബ്രിട്ടിഷ് കൊളംബിയയിലെ കോക്വിറ്റ്‌ലാമിലും സറേയിലും ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. അതേസമയം എൻഡിപി ലീഡർ ജഗ്മീത് സിങ് ഒൻ്റാരിയോ വിൻസറിൽ യൂണിയൻ നേതാക്കളുമായും ഓട്ടോ തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തും.