മൺട്രിയോൾ : നഗരത്തിലെ മെർസിയർ-ഹോച്ചലഗ-മെയ്‌സണ്യൂവ് ബറോയിൽ രണ്ടു പേർക്ക് ക്ഷയരോഗം സ്ഥിരീകരിച്ചു. രോഗബാധിതരായ രണ്ട് വ്യക്തികളും ഭവനരഹിതരും ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരും ലൈംഗികജോലിയിൽ ഏർപ്പെടുന്നവരുമാണെന്ന് മൺട്രിയോൾ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. 2003-നും 2016-നും ഇടയിൽ മൺട്രിയോളിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ ക്ഷയരോഗബാധയുമായി ഈ കേസുകൾ ബന്ധപ്പെട്ടിരിക്കാനുള്ള സാധ്യത അന്വേഷിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു.

രോഗബാധിതരായ രണ്ടു പേരുടെയും കോൺടാക്റ്റ് കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും മിക്കവാറും അപൂർണ്ണമായിരിക്കുമെന്നും ഇത് കൂടുതൽ കേസുകളുടെ സാധ്യത വർധിപ്പിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഒരാൾ ശ്വസിക്കുമ്പോഴോ സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ വായുവിലൂടെ പടരുന്ന ഒരു പകർച്ചവ്യാധിയാണിത്. പനി, വിറയൽ, രാത്രിയിലെ വിയർപ്പ്, വിശപ്പില്ലായ്മ, ഭാരം കുറയുക, വേഗത്തിൽ ക്ഷീണിക്കുക, കൈവിരലുകളുടെ അറ്റത്ത് നീരുണ്ടാകുക, നെഞ്ചുവേദന, ചുമച്ച് രക്തം തുപ്പുക, കഫത്തോടു കൂടി മൂന്ന് ആഴ്ചയിൽ അധികം നീണ്ടു നിൽക്കുന്ന ചുമ, വിളർച്ച എന്നിവയാണ് ക്ഷയരോഗത്തിൻ്റെ ലക്ഷണങ്ങൾ. ആൻറിബയോട്ടിക്കുകൾ കഴിച്ചാൽ ക്ഷയരോഗം ഭേദമാക്കാം.