കാൽഗറി : യുഎസിൽ നിന്നുള്ള താരിഫ് ഭീഷണി മൂലമുണ്ടാകുന്ന സാമ്പത്തിക അനിശ്ചിതത്വം കാരണം നഗരത്തിലെ വീടുകളുടെ വിൽപ്പന കുറഞ്ഞതായി കാൽഗറി റിയൽ എസ്റ്റേറ്റ് ബോർഡ് (CREB). വീടുകളുടെ വിൽപ്പനയിൽ വർഷം തോറും 19% ഇടിഞ്ഞ് മാർച്ചിൽ 2,159 യൂണിറ്റുകളാണ് വിറ്റതെന്ന് റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു.

അതേസമയം നഗരത്തിലെ ഒരു വീടിൻ്റെ ബെഞ്ച്മാർക്ക് വില വെറും 0.1 ശതമാനം വർധിച്ച് 592,500 ഡോളറിലെത്തി. കൂടാതെ മാർച്ചിൽ നഗരത്തിൽ നാലായിരത്തിലധികം പുതിയ ലിസ്റ്റിങ്ങുകൾ ഉണ്ടായി. ഇത് വർഷം തോറും 26.7% വർധിച്ചു. പുതിയ ലിസ്റ്റിങ്ങുകൾ ഭവന ഇൻവെൻ്ററിയെ 5,154 ആയി ഉയർത്താൻ സഹായിച്ചു. വർഷം തോറും 102.4% വർധന.

നിലവിലുള്ള താരിഫ് ഭീഷണി വീടുകൾ വാങ്ങാൻ ഒരുങ്ങുന്നവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതായി റിപ്പോർട്ട് പറയുന്നു. താരിഫ് അനിശ്ചിതത്വം കണക്കിലെടുത്ത് വിൽപ്പനയിൽ ഒരു തിരിച്ചുവരവ് പെട്ടെന്ന് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് CREB ചീഫ് ഇക്കണോമിസ്റ്റ് ആൻ-മേരി ലൂറി വാർത്താക്കുറിപ്പിൽ പറഞ്ഞു.