ടൊറൻ്റോ : ഒൻ്റാരിയോയിൽ ഈ ആഴ്‌ച 89 പുതിയ അഞ്ചാംപനി കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ. ഇതോടെ പ്രവിശ്യയിലെ കേസുകളുടെ എണ്ണം 661 ആയി. അതേസമയം രണ്ടാഴ്ച മുന്നത്തെ 120 കേസുകളും കഴിഞ്ഞ ആഴ്‌ച 100 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അഞ്ചാംപനി ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായി ആരോഗ്യ ഏജൻസി പറയുന്നു. പുതിയ അഞ്ചാംപനി കേസുകളിൽ 52 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരും ഉൾപ്പെടുന്നു.

ഒൻ്റാരിയോയിലെ തെക്കുപടിഞ്ഞാറൻ പബ്ലിക് ഹെൽത്ത് യൂണിറ്റിലെ വാക്സിൻ എടുക്കാത്ത കുട്ടികളാണ് അഞ്ചാംപനി കേസുകളിൽ കൂടുതലും ഉൾപ്പെട്ടിരിക്കുന്നതെന്നും ഇത് പ്രവിശ്യയിലെ കേസുകളിൽ 45 ശതമാനത്തോളം വരുമെന്നും പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ പറയുന്നു. അഞ്ചാംപനി പടരുന്നത് വേനൽക്കാലത്തും തുടരാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ആഴ്ച, ഒൻ്റാരിയോയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പുതിയ കേസുകളുടെ എണ്ണം കുറയുന്നത് സ്ഥിതി കൂടുതൽ വഷളാകില്ല എന്നതിൻ്റെ സൂചനയാണ്.