എഡ്മിന്റൻ : ഉൽപ്പാദനം, മൊത്തക്കച്ചവടം, ചില്ലറ വ്യാപാരം എന്നിവയിലുണ്ടായ ഇടിവിനെ തുടർന്ന് മാർച്ചിൽ ആൽബർട്ടയിലെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. മുൻ മാസത്തെ 6.7 ശതമാനത്തിൽ നിന്നും പ്രവിശ്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമായി ഉയർന്നതായി ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതോടെ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ (10 ശതമാനം), പ്രിൻസ് എഡ്വേഡ് ഐലൻഡ് (7.5 ശതമാനം), ഒൻ്റാരിയോ (7.5 ശതമാനം) എന്നിവയ്ക്ക് പിന്നിൽ രാജ്യത്തെ നാലാമത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് ആൽബർട്ടയ്ക്കുള്ളത്. ദേശീയ തൊഴിലില്ലായ്മ നിരക്ക് 6.7 ശതമാനമാണ്.

ആൽബർട്ട നഗരങ്ങളിലേക്ക് നോക്കുമ്പോൾ, എഡ്മിന്റൻ, കാൽഗറി, ലെത്ത്ബ്രിഡ്ജ് എന്നിവിടങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് സ്ഥിരമായി തുടരുന്നതായി ഫെഡറൽ ഏജൻസി അറിയിച്ചു. അതേസമയം റെഡ് ഡീറിൽ വലിയ ഇടിവ് രേഖപ്പെടുത്തി. എഡ്മിന്റനിലെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയിലെ 7.1 ശതമാനത്തിൽ നിന്ന് മാർച്ചിൽ 7.2 ശതമാനമായി. എന്നാൽ, കഴിഞ്ഞ മാസം 7.3 ശതമാനമായിരുന്ന കാൽഗറിയിലെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി കുറഞ്ഞു. അതേസമയം ഫെബ്രുവരിയിലെ അഞ്ച് ശതമാനത്തിൽ നിന്ന് ലെത്ത്ബ്രിഡ്ജിലെ തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനമായി. 9.6 ശതമാനമായിരുന്ന റെഡ് ഡീറിലെ തൊഴിലില്ലായ്മ 8.5 ശതമാനമായി കുറഞ്ഞു.
