ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണം 18-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ലിബറൽ പാർട്ടിയുടെ മുൻതൂക്കം കുറയുന്നതായി പുതിയ സർവേ റിപ്പോർട്ട്. കൺസർവേറ്റീവ് പാർട്ടിയേക്കാൾ ലിബറൽ പാർട്ടിക്കുള്ള ലീഡ് നാല് പോയിൻ്റായി കുറഞ്ഞതായി നാനോസ് റിസർച്ചിൻ്റെ പുതിയ സർവേ സൂചിപ്പിക്കുന്നു. ദേശീയതലത്തിൽ ലിബറൽ പാർട്ടിക്കുള്ള പിന്തുണ 43 ശതമാനമായി തുടരുന്നു. എന്നാൽ, ഒരു പോയിൻ്റ് വർധിച്ച് കൺസർവേറ്റീവുകൾക്കുള്ള ജനപിന്തുണ 39 ശതമാനമായി.
ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്കുള്ള ജനപിന്തുണ ഒരു പോയിൻ്റ് ഉയർന്ന് 9 ശതമാനത്തിൽ എത്തിയെങ്കിലും ഇപ്പോഴും ഒറ്റ അക്കത്തിൽ തുടരുന്നു. ബ്ലോക്ക് കെബെക്കോയിസിന് ആറു ശതമാനവും ഗ്രീൻ പാർട്ടി ഓഫ് കാനഡയ്ക്ക് രണ്ടു ശതമാനവും പീപ്പിൾസ് പാർട്ടി ഓഫ് കാനഡയ്ക്ക് ഒരു ശതമാനവും പിന്തുണയാണുള്ളതെന്ന് സർവേ റിപ്പോർട്ട് ചെയ്തു.

സീറ്റുകളാൽ സമ്പന്നമായ ഒൻ്റാരിയോയിൽ പിയേർ പൊളിയേവ് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി ഈ ആഴ്ച നേട്ടം കൈവരിച്ചതായി സർവേ വെളിപ്പെടുത്തുന്നു. കഴിഞ്ഞ ആഴ്ചത്തെയിൽ നിന്നും സ്ഥിതി മെച്ചപ്പെടുത്തിയ ടോറികൾ പ്രവിശ്യയിൽ 41 ശതമാനത്തിലേക്ക് പിന്തുണ ഉയർത്തിയപ്പോൾ ലിബറൽ പാർട്ടിക്കുള്ള ജനപിന്തുണ 48 ശതമാനമായി കുറഞ്ഞു. ദേശീയതലത്തിൽ അടക്കം പിന്തുണ കുറയുമ്പോളും പ്രേയീസ് ഒഴികെയുള്ള എല്ലാ മേഖലകളിലും മാർക്ക് കാർണി നേതൃത്വം നൽകുന്ന ലിബറൽ പാർട്ടി ലീഡ് ചെയ്യുന്നത് തുടരുന്നതായി സർവേ കണ്ടെത്തി. പ്രേയീസ് മേഖലയിൽ 55% പിന്തുണയുമായി കൺസർവേറ്റീവുകൾ ആധിപത്യം പുലർത്തുന്നു. ഇവിടെ ലിബറലുകൾക്ക് 34 ശതമാനമാണ് പിന്തുണ.
കെബെക്കിൽ ലിബറൽ പാർട്ടി ലീഡ് ചെയ്യുന്നുണ്ടെങ്കിലും 40 ശതമാനമായി ജനപിന്തുണയിൽ ഇടിവ് ഉണ്ടായി. അതേസമയം, പ്രവിശ്യയിൽ 27% പിന്തുണയോടെ ബ്ലോക്ക് കെബെക്കോയിസ് രണ്ടാം സ്ഥാനത്തും കൺസർവേറ്റീവുകൾ 24 ശതമാനവുമായി മൂന്നാമതുമാണ്. ബ്രിട്ടിഷ് കൊളംബിയ എൻഡിപിയുടെ ശക്തികേന്ദ്രമായി തുടരുന്നുണ്ടെങ്കിലും ലിബറൽ പാർട്ടി 41% ജനപിന്തുണയോടെ വളരെ മുന്നിലാണ്. കൺസർവേറ്റീവുകൾ 36 ശതമാനവുമായി രണ്ടാം സ്ഥാനത്താണ്.

ആരാണ് പ്രധാനമന്ത്രി പദത്തിലേക്ക് എന്ന ചോദ്യത്തിന് കനേഡിയൻ പൗരന്മാർ മാർക്ക് കാർണിക്ക് പിന്നിൽ നിലയുറപ്പിക്കുന്നതായി സർവേ പറയുന്നു. സർവേയിൽ പങ്കെടുത്തവരിൽ 47% പേർ മാർക്ക് കാർണിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. അതേസമയം ജനപിന്തുണ മൂന്ന് പോയിൻ്റ് ഉയർന്ന് കൺസർവേറ്റീവ് ലീഡർ പിയേർ പൊളിയേവ് രണ്ടാം സ്ഥാനത്ത് തുടരുന്നു.