ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഫ്രഞ്ച് ഭാഷാ സംവാദത്തിന് ഇന്ന് രാത്രി തുടക്കമാകാൻ ഇരിക്കെ ലിബറൽ പാർട്ടി കൺസർവേറ്റീവുകളെക്കാൾ എട്ട് പോയിൻ്റിന് മുന്നിൽ എത്തിയതായി പുതിയ സർവേ റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ 25-ാം ദിവസം ദേശീയതലത്തിൽ മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടി 45% വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കിയതായി നാനോസ് റിസർച്ച് സർവേ റിപ്പോർട്ട് ചെയ്തു. എന്നാൽ, കഴിഞ്ഞ സർവേയെ അപേക്ഷിച്ച് രണ്ടു പോയിൻ്റ് കുറഞ്ഞ് പിയേർ പൊളിയേവ് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടിയുടെ ജനപിന്തുണ 37 ശതമാനമായി. ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് എട്ട് ശതമാനം, ബ്ലോക്ക് കെബെക്കോയിസിനു ആറ് ശതമാനം, ഗ്രീൻ പാർട്ടി ഓഫ് കാനഡയ്ക്ക് രണ്ട് ശതമാനം, പീപ്പിൾസ് പാർട്ടി ഓഫ് കാനഡയ്ക്ക് ഒരു ശതമാനം എന്നിങ്ങനെയാണ് മറ്റു പാർട്ടികൾക്കുള്ള ജനപിന്തുണ.

പ്രാദേശികമായി, ഒൻ്റാരിയോ, അറ്റ്ലാൻ്റിക് കാനഡ, കെബെക്ക് എന്നിവിടങ്ങളിലും ബ്രിട്ടിഷ് കൊളംബിയയിലും ലിബറൽ പാർട്ടിക്കുള്ള പിന്തുണ ശക്തമായി തുടരുന്നു. അതേസമയം പ്രയറികളിൽ കൺസർവേറ്റീവ് പാർട്ടി ശക്തമായ മുന്നേറ്റം തുടരുന്നതായി സർവേ സൂചിപ്പിക്കുന്നു. സീറ്റുകളാൽ സമ്പന്നമായ ഒൻ്റാരിയോയിൽ ലിബറലുകൾക്ക് 21-പോയിൻ്റ് ലീഡുണ്ട്. കൺസർവേറ്റീവ് പാർട്ടിക്കുള്ള പിന്തുണ 39 ശതമാനവും. എൻഡിപി എട്ട് ശതമാനം ജനപിന്തുണയാണ് സർവേ പ്രവചിക്കുന്നത്.
അതേസമയം കെബെക്കിൽ ലിബറൽ പാർട്ടി ശക്തമായ ലീഡ് തുടരുന്നു. പ്രവിശ്യയിൽ 45 ശതമാനമാണ് പാർട്ടിയുടെ പിന്തുണ. എന്നാൽ, കൺസർവേറ്റീവുകൾക്ക് കുറച്ച് പോയിൻ്റ് നഷ്ടപ്പെട്ട് 19 ശതമാനത്തിൽ എത്തി. 28% പിന്തുണയോടെ ബ്ലോക്ക് കെബെക്കോയിസാണ് പ്രവിശ്യയിൽ രണ്ടാം സ്ഥാനത്ത്. പ്രയറികളിൽ, കൺസർവേറ്റീവുകൾ ആധിപത്യം തുടരുന്നു. സർവേയിൽ പങ്കെടുത്തവരിൽ 63 ശതമാനവും കൺസർവേറ്റീവുകളെ പിന്തുണയ്ക്കുന്നു. അവിടെ 25 ശതമാനമാണ് ലിബറൽ പാർട്ടിക്കുള്ള പിന്തുണ. അതേസമയം, ബ്രിട്ടിഷ് കൊളംബിയയിൽ, കൺസർവേറ്റീവുകൾക്ക് ഒരാഴ്ച മുമ്പ് ഉണ്ടായിരുന്ന ലീഡ് നഷ്ടപ്പെട്ടു. പാർട്ടിക്ക് ഇപ്പോൾ 34 ശതമാനമാണ് പിന്തുണ. പ്രവിശ്യയിൽ ലിബറൽ പാർട്ടിക്ക് ഇപ്പോൾ ലീഡ് 45 ശതമാനമുണ്ട്. അറ്റ്‌ലാൻ്റിക് മേഖലയിലെ ലിബറൽ ലീഡ് ഇപ്പോൾ 64 ശതമാനമായി വർധിച്ചു. കൺസർവേറ്റീവ് പാർട്ടിക്ക് 29 ശതമാനമായി പിന്തുണ കുറഞ്ഞിട്ടുണ്ട്. ഈ മേഖലയിൽ എൻഡിപിക്കുള്ള പിന്തുണ ആറു ശതമാനമാണ്.

കനേഡിയൻ പൗരന്മാർ ആരെയാണ് പ്രധാനമന്ത്രിയാക്കാൻ ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന്, സർവേയിൽ പങ്കെടുത്ത 49 ശതമാനം പേർ മാർക്ക് കാർണിയെ തിരഞ്ഞെടുക്കുന്നു. 33% പിന്തുണയുള്ള പിയേർ പൊളിയേവിനേക്കാൾ 16 പോയിൻ്റിൻ്റെ മുൻതൂക്കം കാർണി നിലനിർത്തിയതായി സർവേ സൂചിപ്പിക്കുന്നു.