ഫ്ലോറിഡ : ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ. ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയും തലഹാസി ഷെരീഫിൻ്റെ ഡെപ്യൂട്ടിയുടെ മകനുമായ ഫീനിക്‌സ് ഇക്‌നർ (20) വെടിയുതിർത്തതെന്ന് തലഹാസി പൊലീസ് മേധാവി ലോറൻസ് റെവെൽ പറഞ്ഞു. ഇക്‌നർ തൻ്റെ അമ്മയുടെ സർവീസ് തോക്ക് ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയത്.

മരിച്ച രണ്ടുപേരും യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളല്ലെന്ന് ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പൊലീസ് ചീഫ് ജേസൺ ട്രംബോവർ അറിയിച്ചു. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു. പരുക്കേറ്റ അഞ്ച് പേർ തലഹസ്സി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിലാണെന്നും ഫീനിക്‌സ് ഇക്‌നറും ചികിത്സയിലാണെന്നും ട്രംബോവർ റിപ്പോർട്ട് ചെയ്തു. വെടിവെപ്പിനെ തുടർന്ന് വ്യാഴാഴ്ചത്തെ എല്ലാ ക്ലാസുകളും പരിപാടികളും സർവകലാശാല റദ്ദാക്കി. കൂടാതെ ഞായറാഴ്ച വരെയുള്ള ഹോം അത്‌ലറ്റിക് മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്.