വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിൽ ഹിന്ദുക്ഷേത്രത്തിനും ഗുരുദ്വാരയ്ക്കും നേരെ ഖലിസ്ഥാൻ വിഘടനവാദികളുടെ ആക്രമണം. ഏപ്രിൽ 19-ന് സറേയിലെ ശ്രീ ലക്ഷ്മി നാരായണ മന്ദിറാണ് രണ്ട് അജ്ഞാതർ ആക്രമിച്ചത്. ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തിലും തൂണുകളിലും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ പെയിൻ്റ് ചെയ്തതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ആക്രമികൾ ക്ഷേത്രത്തിലെ സുരക്ഷ കാമറ മോഷ്ടിച്ചതായും ക്ഷേത്രം ഭാരവാഹികൾ പറയുന്നു. കഴിഞ്ഞ വർഷം നവംബറിലും ഇതേ ക്ഷേത്രത്തിനുനേരെ അജ്ഞാതരുടെ ആക്രമണം നടന്നിരുന്നു. അന്ന് ഭക്തർക്ക് മർദ്ദനമേറ്റിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ലക്ഷ്മി നാരായൺ മന്ദിർ ഖാലിസ്ഥാനി തീവ്രവാദികൾ നശിപ്പിച്ചതിനെ അപലപിക്കുന്നതായി കനേഡിയൻ ഹിന്ദു ചേംബർ ഓഫ് കൊമേഴ്‌സ് അറിയിച്ചു.

വൻകൂവറിലെ റോസ് സ്ട്രീറ്റ് ഗുരുദ്വാര നിയന്ത്രിക്കുന്ന ഖൽസ ദിവാൻ സൊസൈറ്റി (കെഡിഎസ്) അതിൻ്റെ പരിസരവും ഉൾപ്പെടെയുള്ള ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളാൽ വികൃതമാക്കിയതായി റിപ്പോർട്ട് ചെയ്തു. കനേഡിയൻ സിഖ് സമൂഹത്തിൽ ഭയവും ഭിന്നിപ്പും വളർത്താൻ ശ്രമിക്കുന്ന തീവ്രവാദ ശക്തികളുടെ നിരന്തരമായ പ്രചാരണത്തിൻ്റെ ഭാഗമാണിതെന്ന്, കെഡിഎസ് പത്രക്കുറിപ്പിൽ പറഞ്ഞു.