ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ 31-ാം ദിവസം കൺസർവേറ്റീവുകളേക്കാൾ ലിബറൽ പാർട്ടിക്ക് ആറ് പോയിൻ്റിൻ്റെ മുൻതൂക്കമുണ്ടെന്ന് പുതിയ സർവേ റിപ്പോർട്ട്. ദേശീയതലത്തിൽ 37% ജനപിന്തുണയുള്ള പിയേർ പൊളിയേവ് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടിയെ അപേക്ഷിച്ച് മാർക്ക് കാർണിയുടെ ലിബറലുകൾക്ക് 43 ശതമാനമാണ് പിന്തുണ. ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് 10 ശതമാനവും, ബ്ലോക്ക് കെബെക്കോയിസ് (ആറ് ശതമാനം), ഗ്രീൻ പാർട്ടി ഓഫ് കാനഡ (മൂന്ന് ശതമാനം), പീപ്പിൾസ് പാർട്ടി ഓഫ് കാനഡ (ഒരു ശതമാനം) എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ ജനപിന്തുണയെന്നും നാനോസ് റിസർച്ച് സർവേ പറയുന്നു. ലിബറൽ പാർട്ടിയുടെ ജനപിന്തുണയിൽ രണ്ടു പോയിൻ്റ് ഇടിവ് ഉണ്ടായപ്പോൾ എൻഡിപി അതിന്‍റെ നേട്ടം കൊയ്തതായി നാനോസ് റിസർച്ച് സിഇഒ നിക്ക് നാനോസ് പറയുന്നു. അതേസമയം, കൺസർവേറ്റീവ് പാർട്ടി തങ്ങളുടെ ജനപിന്തുണ സ്ഥിരമായി തുടരുന്നതായും അദ്ദേഹം പറഞ്ഞു.

പ്രാദേശികമായി, അറ്റ്ലാൻ്റിക്, ഒൻ്റാരിയോ, കെബെക്ക് എന്നിവിടങ്ങളിൽ ലിബറലുകൾ മുന്നേറ്റം തുടരുന്നു. എന്നാൽ, ബ്രിട്ടിഷ് കൊളംബിയയിൽ ഇരുപാർട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. അതേസമയം പ്രേയറികളിൽ കൺസർവേറ്റീവ് ആധിപത്യം പുലർത്തുന്നു. ഒൻ്റാരിയോയിൽ, ലിബറലുകൾക്ക് 13-പോയിൻ്റ് നേട്ടമുണ്ട്. പ്രവിശ്യയിൽ ലിബറൽ പാർട്ടിക്ക് 49% ജനപിന്തുണ നേടിയപ്പോൾ 36% വോട്ടർമാരെ ആകർഷിച്ച് കൺസർവേറ്റീവുകൾ പിന്നാലെയുണ്ട്. അതേസമയം എൻഡിപിയുടെ ജനപിന്തുണ 11 ശതമാനമാണ്. കെബെക്കിൽ ലിബറലുകൾ ആധിപത്യം തുടരുന്നു. 24% ജനപിന്തുണയുള്ള കൺസർവേറ്റീവുകളെ അപേക്ഷിച്ച് 39 ശതമാനമാണ് ലിബറൽ പാർട്ടിയുടെ നേട്ടം. 26% വോട്ടർമാരുടെ പിന്തുണയോടെ പ്രവിശ്യയിൽ ബ്ലോക്ക് കെബെക്കോയിസാണ് രണ്ടാം സ്ഥാനത്ത്. പ്രയറികളിൽ, സർവേയിൽ പങ്കെടുത്തവരിൽ 57 ശതമാനവും കൺസർവേറ്റീവുകളെ പിന്തുണയ്ക്കുമ്പോൾ ലിബറലുകൾക്ക് 31 ശതമാനമാണ് പിന്തുണ. പ്രയറികളിൽ എൻഡിപിയുടെ പിന്തുണ 10 ശതമാനമാണ്. ബ്രിട്ടിഷ് കൊളംബിയയിൽ, ലിബറലുകളും കൺസർവേറ്റീവുകളും 40% വീതം പിന്തുണയോടെ ശക്തമായ പോരാട്ടമാണ് നടത്തുന്നത്. അറ്റ്ലാൻ്റിക് മേഖലയിൽ ലിബറൽ ലീഡ് ശക്തമായി തുടരുന്നു. കൺസർവേറ്റീവുകളുടെ 31 ശതമാനത്തെ അപേക്ഷിച്ച് ലിബറൽ പാർട്ടിയുടെ ലീഡ് 53 ശതമാനമാണ്. എൻഡിപി ഒമ്പത് ശതമാനവുമായി മേഖലയിൽ വളരെ പിന്നിലാണ്.

കനേഡിയൻ പൗരന്മാർ ആരെയാണ് പ്രധാനമന്ത്രിയാക്കാൻ ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന്, ലിബറൽ ലീഡർ മാർക്ക് കാർണിക്കുള്ള പിന്തുണ 13 പോയിൻ്റായി കുറഞ്ഞു. സർവേയിൽ പങ്കെടുത്ത 47% പേർ അദ്ദേഹത്തെ പിന്തുണയ്ക്കുമ്പോൾ കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവിനെ 35% പേരും പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുക്കുന്നു. എൻഡിപി ലീഡർ ജഗ്മീത് സിങ് ആറ് ശതമാനവുമായി മൂന്നാം സ്ഥാനത്താണ്.