വൻകൂവർ : പ്രവിശ്യയിലുടനീളം കാട്ടുതീ പടർന്നു പിടിച്ചതായി ബിസി വൈൽഡ്‌ഫയർ സർവീസ്. പ്രവിശ്യയിലുടനീളം 13 കാട്ടുതീയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രവിശ്യയിൽ കാട്ടുതീ സീസൺ സാധാരണയായി ഏപ്രിൽ അവസാനം വരെ ആരംഭിക്കാറില്ലെങ്കിലും കഴിഞ്ഞ വാരാന്ത്യത്തിലെ വെയിലും ചൂടുമുള്ള കാലാവസ്ഥ കാട്ടുതീ പടരാൻ കാരണമായതായി വൈൽഡ്‌ഫയർ സർവീസ് അറിയിച്ചു. ഇതിൽ അവസാനത്തേത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരംഭിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും ആറ് പുതിയ തീപിടുത്തങ്ങൾ കണ്ടെത്തിയതായും ബിസി വൈൽഡ്‌ഫയർ സർവീസ് പറഞ്ഞു.

പ്രിൻസ് ജോർജ്ജ് ജില്ലയിലാണ് ഏറ്റവും കൂടുതൽ കാട്ടുതീ ബാധിച്ചിരിക്കുന്നത്. പ്രവിശ്യയിലെ 13 തീപിടുത്തങ്ങളിൽ ആറെണ്ണവും റോക്കി മൗണ്ടൻ പ്രദേശത്താണ്. ഒരു തീപിടിത്തം ഒഴികെയുള്ളവയെല്ലാം നിയന്ത്രണവിധേയമാണെന്നും ഏജൻസി അറിയിച്ചു. സെൻ്റ് ജോൺ ഫോർട്ടിന് സമീപം റിപ്പോർട്ട് ചെയ്ത കാട്ടുതീ ഇതിനകം 10 ഹെക്ടർ ഭൂമി കത്തിനശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം വുഡ്‌കോക്കിന് സമീപം മറ്റൊരു കാട്ടുതീ കണ്ടെത്തി. ഇത് 2.1 ഹെക്ടർ പ്രദേശത്ത് പടർന്നു പിടിച്ചിട്ടുണ്ട്. എന്നാൽ, ഈ കാട്ടുതീ നിയന്ത്രണവിധേയമാണെന്നും കൂടുതൽ പ്രദേശത്തേക്ക് പടർന്നു പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും നോർത്ത് വെസ്റ്റ് ഫയർ സെൻ്റർ പറയുന്നു.

പ്രവിശ്യയിലെ ചില പ്രദേശങ്ങളിൽ കനത്ത ചൂടും വരൾച്ചയും കാരണം കാട്ടുതീ സീസണിന് മുന്നോടിയായി ആളുകൾ തയ്യാറെടുപ്പുകൾ നടത്തണമെന്ന് പ്രവിശ്യ സർക്കാർ മുന്നറിയിപ്പ് നൽകി. നിലവിൽ റിപ്പോർട്ട് ചെയ്ത 13 തീപിടിത്തങ്ങളിൽ 10 എണ്ണവും ആകസ്മികമായോ മനഃപൂർവമോ മനുഷ്യ പ്രവർത്തനങ്ങളാൽ സംഭവിച്ചതോ ആണെന്നും ബിസി വൈൽഡ്‌ഫയർ സർവീസ് അറിയിച്ചു.