ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസം മാത്രം ശേഷിക്കേ ലിബറൽ-കൺസർവേറ്റീവ് മത്സരം ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്കെന്ന് പുതിയ സർവേ റിപ്പോർട്ട്. ദേശീയതലത്തിൽ നിലവിൽ കൺസർവേറ്റീവുകളെ അപേക്ഷിച്ച് ലിബറലുകൾക്ക് നാല് പോയിൻ്റ് മുൻതൂക്കമുണ്ടെന്ന് നാനോസ് റിസർച്ച് സർവേ സൂചിപ്പിക്കുന്നു. ഏപ്രിൽ 21-23 തീയതികളിൽ നടത്തിയ മൂന്ന് ദിവസത്തെ സർവേ പ്രകാരം ലിബറൽ പാർട്ടിക്കുള്ള ജനപിന്തുണ ഒരു പോയിൻ്റ് ഇടിഞ്ഞ് 43 ശതമാനമായതായി സർവേ പറയുന്നു. അതേസമയം കൺസർവേറ്റീവുകൾക്കുള്ള പിന്തുണ ദേശീയതലത്തിൽ 39 ശതമാനമായി ഉയർന്നു. ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്കുള്ള ജനപിന്തുണ മൂന്ന് പോയിൻ്റ് കുറഞ്ഞ് ഏഴു ശതമാനമായപ്പോൾ ബ്ലോക്ക് കെബെക്കോയിസ് (അഞ്ച് ശതമാനം), ഗ്രീൻ പാർട്ടി ഓഫ് കാനഡ (മൂന്ന് ശതമാനം), പീപ്പിൾസ് പാർട്ടി ഓഫ് കാനഡ (ഒരു ശതമാനം) എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ ജനപിന്തുണയെന്നും നാനോസ് റിസർച്ച് സർവേ പറയുന്നു.

പ്രാദേശികമായി, അറ്റ്ലാൻ്റിക്, ഒൻ്റാരിയോ, കെബെക്ക് എന്നിവിടങ്ങളിൽ ലിബറലുകൾ മുന്നിലാണ്. അതേസമയം കൺസർവേറ്റീവ് പാർട്ടി പ്രയറികളിൽ ശക്തമായ ആധിപത്യം പുലർത്തുകയും ബ്രിട്ടിഷ് കൊളംബിയയിൽ നേരിയ മുൻതൂക്കം നേടുകയും ചെയ്തതായി സർവേ സൂചിപ്പിക്കുന്നു. അറ്റ്ലാൻ്റിക് മേഖലയിൽ ലിബറൽ പാർട്ടിയുടെ ലീഡ് 60 ശതമാനത്തിൽ ശക്തമായി തുടരുന്നു. അവിടെ കൺസർവേറ്റീവുകളുടെ പിന്തുണ 30 ശതമാനമാണ്. എൻഡിപി ഏഴു ശതമാനവുമായി മേഖലയിൽ വളരെ പിന്നിലാണ്.

ആരെയാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന്, സർവേയിൽ പങ്കെടുത്ത 46% പേർ മാർക്ക് കാർണിയെ പിന്തുണച്ചു. കൺസർവേറ്റീവ് പാർട്ടി ലീഡർ പിയേർ പൊളിയേവിനെ 35% പേരാണ് പ്രധാനമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്തത്. ഇരുനേതാക്കളും തമ്മിലുള്ള വ്യത്യാസം ഒമ്പത് പോയിൻ്റ് ആയി കുറഞ്ഞതായി സർവേ സൂചിപ്പിക്കുന്നു. എൻഡിപി ലീഡർ ജഗ്മീത് സിങ് അഞ്ച് ശതമാനവുമായി മൂന്നാം സ്ഥാനത്താണ്.