കാൽഗറി : പ്രവിശ്യയിലെ ഏറ്റവും വലിയ ഇ.കോളി അണുബാധയ്ക്ക് കാരണമായ കാറ്ററിങ് കമ്പനിക്കെതിരെയുള്ള വിചാരണ വ്യാഴാഴ്ച ആരംഭിക്കും. കാറ്ററിങ് കമ്പനിയായ ഫ്യൂലിങ് മൈൻഡ്‌സും രണ്ട് ഡയറക്ടർമാരുമാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വിചാരണ നേരിടുന്നത്. കമ്പനിയും ഡയറക്ടർമാരും നിരവധി ആരോപണങ്ങളും 120,000 ഡോളർ പിഴയും നേരിടുന്നു.

2023 സെപ്റ്റംബറിൽ ആദ്യമായി ആരംഭിച്ച ഇ.കോളി അണുബാധയെ തുടർന്ന് നൂറുകണക്കിന് കാൽഗറി നിവാസികളെ രോഗികളാക്കിയിരുന്നു. എട്ടാഴ്ച നീണ്ടുനിന്ന അണുബാധയിൽ പ്രധാനമായും കുട്ടികളാണ് രോഗികളായത്. അണുബാധ ഫ്യൂലിങ് മൈൻഡ്‌സ് എന്ന കാറ്ററിങ് കമ്പനിയുമായും കാൽഗറിയിലെ ഫ്യൂലിങ് ബ്രെയിൻസ് കേന്ദ്രങ്ങൾക്കും മറ്റ് ഡേകെയറുകൾക്കും ഭക്ഷണം തയ്യാറാക്കുന്ന സ്കൂൾ ലഞ്ച് ഡെലിവറി സേവന ദാതാവുമായി ബന്ധപ്പെട്ടിരിക്കുന്നു. അന്വേഷണത്തെ തുടർന്ന് ഫുഡ് സർവീസ് ബിസിനസ് ലൈസൻസില്ലാതെ നഗരത്തിലുടനീളമുള്ള ചൈൽഡ് കെയർ സെൻ്ററുകളിൽ ഭക്ഷണം വിതരണം ചെയ്ത കമ്പനിക്കെതിരെ പിന്നീട് കുറ്റം ചുമത്തി. 2023 നവംബറിൽ കമ്പനി കുറ്റസമ്മതം നടത്തി.

കമ്പനിയുടെ സെൻട്രൽ കിച്ചണിൽ നടത്തിയ പരിശോധനയിൽ അണുബാധ കണ്ടെത്തിയതായി ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്) റിപ്പോർട്ട് ചെയ്തു. ഇ.കോളി ബാധിച്ച് ആരും മരിച്ചില്ല. എന്നാൽ 38 കുട്ടികളെയും ഒരു മുതിർന്നയാളെയും ഗുരുതരമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.