എഡ്മിന്‍റൻ : എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്ന് കേട്ടിട്ടേയുളളൂ. എന്നാൽ, എലിശല്യം കൊണ്ട് പൊറുതിമുട്ടിയതോടെ തെക്കുകിഴക്കൻ എഡ്മിന്‍റനിലെ ഒരു റസ്റ്ററൻ്റ് അടച്ചുപൂട്ടേണ്ടി വന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ലംബർജാക്ക് റസ്റ്ററൻ്റ് ആൻഡ് സ്‌പോർട്‌സ്‌മാൻസ് പബ്ബ് ആണ് അടച്ചുപൂട്ടേണ്ടി വന്നത്.

റസ്റ്ററൻ്റിലെ സംഭരണ മുറികൾ, കലവറകൾ തുടങ്ങിയ സ്ഥലങ്ങളിൽ എലിയുടെ കാഷ്ഠം, എലിയുടെ ദ്വാരങ്ങൾ, കൂടുണ്ടാക്കുന്ന വസ്തുക്കൾ എന്നിവയും കിച്ചനിൽ ഒരു ചത്ത എലിയേയും കണ്ടെത്തിയതായി ആൽബർട്ട ഹെൽത്ത് സർവീസസ് അറിയിച്ചു. കൂടാതെ വേഗം കേടാകുന്ന ഭക്ഷണങ്ങൾ വേണ്ടത്ര തണുപ്പില്ലാത്ത കൂളറുകളിൽ സൂക്ഷിക്കുക, ശുചിത്വമില്ലായ്മ, അടുക്കളയിലും ശുചിമുറികളിലും അറ്റകുറ്റപ്പണികൾ എന്നിവ ഉൾപ്പെടെ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. റസ്റ്ററൻ്റിൽ ആവശ്യമായ എല്ലാ കീടനിയന്ത്രണവും വൃത്തിയാക്കലും അറ്റകുറ്റപ്പണികളും നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.