വൻകൂവർ : നഗരത്തിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതായി ബിസി നോൺ പ്രോഫിറ്റ് ഹൗസിങ് സൊസൈറ്റി റിപ്പോർട്ട്. ഉയരുന്ന വാടകനിരക്കും ഭവനരഹിതരാകുന്നവരുടെ എണ്ണം വർധിക്കുന്നതും തടയാൻ മെട്രോ വൻകൂവറിൽ ഓരോ വർഷവും 11,400 വാടക വീടുകൾ ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2018-നും 2023-നും ഇടയിലുള്ള ശരാശരി 433 വാടക വീടുകൾ എന്നതിൽ നിന്നും കുത്തനെ വർധനയാണ് ഉണ്ടായിട്ടുള്ളതെന്നും ഹൗസിങ് സൊസൈറ്റി പ്രസിഡൻ്റ് ജിൽ അറ്റ്‌കി പറയുന്നു.

പ്രവിശ്യാ തലത്തിൽ ഓരോ വർഷവും 12,500 നിരക്ക് കുറഞ്ഞ വാടകവീടുകൾ ആവശ്യമാണെന്ന് ജിൽ അറ്റ്‌കി പറഞ്ഞു. അതേസമയം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിവർഷം 4,500 വീടുകൾ മാത്രമാണ് ബ്രിട്ടിഷ് കൊളംബിയ സർക്കാർ നിർമ്മിക്കുന്നത്. ഈ വിടവ് നികത്താൻ ഫെഡറൽ സർക്കാരിൽ നിന്നും നേരിട്ടുള്ള നിക്ഷേപം ആവശ്യമാണെന്നും ജിൽ അറ്റ്‌കി പറയുന്നു. വാടകവീടുകളുടെ കുറവും ഉയർന്ന വാടകയും കാരണം പലരും നിലവിലെ വാടകവീടുകളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.

നഗരത്തിൽ ഭവനരഹിതരുടെ എണ്ണം അതിവേഗം വളരുകയാണെന്ന് അവർ സൂചിപ്പിച്ചു. ഭവനരഹിതരുടെ എണ്ണം 2020-നെ അപേക്ഷിച്ച് 33% വർധിച്ചതായി മെട്രോ വൻകൂവർ റീജനൽ ഡിസ്ട്രിക്റ്റിൻ്റെ വാർഷിക ഭവന ഡാറ്റ റിപ്പോർട്ട് കാണിക്കുന്നു. കൂടാതെ കഴിഞ്ഞ വർഷം സോഷ്യൽ ഹൗസിങിനായുള്ള കാത്തിരിപ്പ് പട്ടികയിലുള്ള കുടുംബങ്ങളുടെ എണ്ണത്തിൽ 14% വർധനയുണ്ടായി, ഇത് 21,500 കവിഞ്ഞു. ഈ പ്രതിസന്ധി മറികടക്കാൻ കൂടുതൽ വീടുകൾ നിർമ്മിക്കുകയും വാടകനിരക്ക് വർധനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും വേണമെന്ന് ജിൽ അറ്റ്‌കി നിർദ്ദേശിക്കുന്നു.