എഡ്മിന്‍റൻ : അഞ്ചാംപനി കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രവിശ്യനിവാസികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കി ആൽബർട്ട സർക്കാർ. വെള്ളിയാഴ്ച വരെ പ്രവിശ്യയിലുടനീളം 210 കേസുകൾ സ്ഥിരീകരിച്ചതായി ആൽബർട്ട ഹെൽത്ത് റിപ്പോർട്ട് ചെയ്തു. അതിൽ ഭൂരിഭാഗവും സെൻട്രൽ, സൗത്ത് ഹെൽത്ത് സോണുകളിലാണ്. അതേസമയം ഏപ്രിൽ 26 വരെ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഭൂരിഭാഗവും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത ആളുകളിലാണെന്ന് ആരോഗ്യമന്ത്രി അഡ്രിയാന ലാഗ്രേഞ്ച് അറിയിച്ചു.

തിങ്കളാഴ്ച മുതൽ, സെൻട്രൽ, സൗത്ത് ഹെൽത്ത് സോണുകളിൽ രോഗപ്രതിരോധ നടപടികൾ ശക്തമാക്കുമെന്നും അഡ്രിയാന ലാഗ്രേഞ്ച് പറഞ്ഞു. കൂടാതെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി റേഡിയോ, പ്രിൻ്റ്, ഡിജിറ്റൽ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പരസ്യ കാമ്പയിൻ ആരംഭിച്ചതായും അവർ അറിയിച്ചു. കൂടാതെ, വടക്കൻ, മധ്യ, സൗത്ത് സോണുകളിലെ ആറ് മുതൽ 11 മാസം വരെ പ്രായമുള്ള ശിശുക്കൾക്ക് അഞ്ചാംപനി വാക്‌സിന്‍റെ പുതിയ പ്രാരംഭ ഡോസ് ലഭ്യമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ സ്ഥിരീകരിച്ച 210 കേസുകളിൽ 26 എണ്ണം സജീവവും മറ്റുള്ളവരിലേക്ക് പകരാവുന്നതുമായി കണക്കാക്കപ്പെടുന്നു.