ഓട്ടവ : യുഎസ് താരിഫുകളുമായി പൊരുതുന്ന ഈ സമയത്ത് വീണ്ടുമൊരു കാനഡ പോസ്റ്റ് സമരമെത്തുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് രാജ്യത്തുടനീളമുള്ള വ്യാപാരസ്ഥാപനങ്ങൾ. വീണ്ടുമൊരു പണിമുടക്ക് ഉണ്ടായാൽ കാനഡ പോസ്റ്റിനെ ആശ്രയിക്കുന്ന പല വ്യാപാരികൾക്കും അത് കനത്ത തിരിച്ചടിയാകും. കാനഡയിൽ ലെറ്റർ മെയിലിന് പകരമായി മറ്റൊരു ബദൽ സംവിധാനം ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

കാനഡ പോസ്റ്റും ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനും തമ്മിലുള്ള കരാർ മെയ് 22-ന് അവസാനിക്കും. ഇതിന് മുമ്പ് ഇരുപക്ഷവും കരാറിലെത്തിയില്ലെങ്കിൽ ആദ്യ പണിമുടക്കിന് ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ പോസ്റ്റൽ ജീവനക്കാർ രണ്ടാം തവണയും സമരത്തിനിറങ്ങും. നിലനിൽപ്പിന് ഭീഷണിയാകുന്ന സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെയാണ് കാനഡ പോസ്റ്റ് മറ്റൊരു പണിമുടക്ക് ഭീഷണി നേരിടുന്നത്.

കഴിഞ്ഞ വർഷം അവസാനം ആരംഭിച്ച കാനഡ പോസ്റ്റിന്‍റെ ഒരു മാസം നീണ്ടുനിന്ന പണിമുടക്ക് രാജ്യത്തുടനീളമുള്ള തപാൽ വിതരണം നിർത്തിവെക്കുന്നതിന് കാരണമായി. പ്രതിസന്ധി രൂക്ഷമായതോടെ ഡിസംബറിൽ ഫെഡറൽ തൊഴിൽ മന്ത്രി ജീവനക്കാരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാൻ ഉത്തരവിട്ടു. ഇതിനായി ഇരുപക്ഷവും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിശോധിക്കാനും അത് പരിഹരിക്കുന്നതിനുള്ള ശുപാർശകൾ നൽകാനും ഫെഡറൽ ഇൻഡസ്ട്രിയൽ എൻക്വയറി കമ്മീഷനെ നിയമിക്കുകയും ചെയ്തു. കൂടാതെ കൂട്ടായ കരാറുകൾ മെയ് 22 വരെ നീട്ടുകയും ചെയ്തിരുന്നു. ന്യായമായ വേതനം, ആരോഗ്യം, സുരക്ഷാ സംരക്ഷണങ്ങൾ, തൊഴിൽ സുരക്ഷ, അന്തസ്സോടെ വിരമിക്കാനുള്ള അവകാശം എന്നിവ നൽകുന്ന കൂട്ടായ കരാറുകൾ നേടുകയാണ് യൂണിയൻ ലക്ഷ്യമിടുന്നതെന്ന് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് ദേശീയ പ്രസിഡൻ്റ് ജാൻ സിംപ്‌സൺ പറഞ്ഞു.