ന്യൂഡൽഹി : ഇന്ത്യ–പാക്കിസ്ഥാൻ വെടിനിർത്തലിന് ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇന്ന് വൈകിട്ട് 5 മണിയോടെ ഇരു രാജ്യങ്ങളും കര–വ്യോമ–സമുദ്ര മാർഗമുള്ള എല്ലാ ആക്രമണങ്ങളും അവസാനിപ്പിച്ചതായി വിക്രം മിശ്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇരു രാജ്യങ്ങളിലെയും മിലിട്ടറി ഓപ്പറേഷൻ ഉദ്യോഗസ്ഥർ മേയ് 12-ന് ഉച്ചക്ക് പന്ത്രണ്ടിന് വീണ്ടും ചർച്ച നടത്തുമെന്നും വിക്രം മിശ്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വെടിനിർത്തൽ ആരംഭിച്ചതായി പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാക് ധറും പ്രഖ്യാപിച്ചു. സംഘർഷ സാഹചര്യം ലഘൂകരിച്ചെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും പ്രഖ്യാപനം.