മൺട്രിയോൾ : നഗരത്തിൽ ക്ഷയരോഗ-സിഫിലിസ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നതായി മൺട്രിയോൾ ആരോഗ്യവകുപ്പ്. ക്ഷയരോഗബാധിതരുടെ എണ്ണം കഴിഞ്ഞ പത്തു വർഷത്തെ അപേക്ഷിച്ച് 53% വർധന രേഖപ്പെടുത്തി. 2014 മുതൽ 2023 വരെ, പ്രതിവർഷം ശരാശരി 123 ക്ഷയരോഗ കേസുകൾ രേഖപ്പെടുത്തിയപ്പോൾ 2024-ൽ ആ സംഖ്യ 203 കേസുകളായി ഉയർന്നു. കൂടാതെ, റിപ്പോർട്ട് ചെയ്ത മൂന്നിൽ രണ്ട് കേസുകളും ശ്വാസകോശ ക്ഷയരോഗമാണെന്ന് വകുപ്പ് പറയുന്നു.

വായുവിലൂടെ പകരുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ക്ഷയരോഗം പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അഞ്ച് ശതമാനം കേസുകൾ 17 വയസ്സിന് താഴെയുള്ളവരിലാണ്. 33% കേസുകൾ 18-നും 34-നും ഇടയിൽ പ്രായമുള്ളവരിലും, 25% 35-നും 49-നും ഇടയിൽ പ്രായമുള്ളവരിലും, 18% കേസുകൾ 50-നും 64-നും ഇടയിൽ പ്രായമുള്ളവരിലും, 19% 65-നും അതിൽ കൂടുതലുമുള്ളവരിലും ആയിരുന്നു. റിപ്പോർട്ട് ചെയ്ത ക്ഷയരോഗ കേസുകളിൽ പകുതിയിലധികം (56 ശതമാനം) പുരുഷന്മാരിലായിരുന്നു.

ലൈംഗികമായി പകരുന്ന അണുബാധയായ സിഫിലിസ് (STI) കേസുകളിലും വർധന ഉണ്ടായതായി ആരോഗ്യവകുപ്പ് അറിയിച്ചു. മൺട്രിയോളിൽ 2014-ലെ 348 കേസുകളിൽ നിന്ന് 2024-ൽ 556 കേസുകളായി വർധിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. പത്ത് വർഷത്തിനുള്ളിൽ 60% വർധനയാണ് പുതിയ സിഫിലിസ് കേസിൽ ഉണ്ടായിട്ടുള്ളത്. 2024-ൽ, പുരുഷന്മാരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പകർച്ചവ്യാധി സിഫിലിസ് കേസുകളുടെ എണ്ണം സ്ത്രീകളേക്കാൾ പത്തിരട്ടി കൂടുതലായിരുന്നു (556 നെ അപേക്ഷിച്ച് 56). എന്നാൽ, കഴിഞ്ഞ 10 വർഷത്തിനിടയിൽ, സ്ത്രീകൾക്കിടയിലെ കേസുകളുടെ എണ്ണം 367% വർധിച്ചിട്ടുണ്ട്. സ്ത്രീകൾക്കിടയിലെ സിഫിലിസ് കേസുകളിലെ വർധന ഭിന്നലിംഗക്കാരായവരിലേക്ക് പകർച്ചവ്യാധി പടരുന്നുവെന്ന് സൂചിപ്പിക്കുന്നു, ആരോഗ്യവകുപ്പ് അറിയിച്ചു.