ടൊറൻ്റോ : കാട്ടുതീ നിയന്ത്രണാതീതമായി പടർന്നു പിടിച്ചതോടെ പടിഞ്ഞാറൻ ഒൻ്റാരിയോയിലെ പട്ടണങ്ങളിൽ ഒഴിപ്പിക്കൽ നിർദ്ദേശം നൽകി ഒൻ്റാരിയോ ഫോറസ്റ്റ് ഫയർ. കെനോറ പട്ടണത്തിന് സമീപം കാട്ടുതീ അനിയന്ത്രിതമായി പടരുന്നതായി അധികൃതർ അറിയിച്ചു. ഇതോടെ താമസക്കാർക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി. അതേസമയം ഒന്നിലധികം മുനിസിപ്പാലിറ്റികളിലെ താമസക്കാരെ ഇപ്പോൾ ഒഴിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് പ്രവിശ്യ സർക്കാർ പറയുന്നു.

റൈസ് ലേക്ക്, മലാച്ചി, ഒട്ടർമെയർ എന്നിവിടങ്ങളിൽ ഔദ്യോഗിക ഒഴിപ്പിക്കൽ നോട്ടീസ് പ്രാബല്യത്തിൽ ഉണ്ടെന്ന് പെല്ലറ്റ് യുണൈറ്റഡ് ഫയർഫൈറ്റേഴ്‌സ് പറയുന്നു. മുൻകൂർ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയ മറ്റ് കമ്മ്യൂണിറ്റികളിൽ മലാച്ചി ലേക്ക്, ഓട്ടർ ലേക്ക്, മൻ്റാരിയോ ലേക്ക്, ഹലോ ലേക്ക്, ജാഡൽ ലേക്ക്, മസ്ക് ലേക്ക് എന്നിവയും ഉൾപ്പെടുന്നു. സ്കോട്ട് ബേ ഉൾപ്പെടെ ടെറ്റു തടാകത്തിന്‍റെ തെക്കൻ ഭാഗങ്ങളിലും ഒഴിപ്പിക്കൽ നിർദ്ദേശമുണ്ട്.

അതേസമയം കെനോറ കമ്മ്യൂണിറ്റിയിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ അറിയിച്ചു. ഇവിടെ പകൽസമയത്ത് ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസ് മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ തെക്കുകിഴക്കൻ മാനിറ്റോബയിലും വടക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിലും ഉണ്ടായ കാട്ടുതീയിൽ നിന്നുള്ള പുക കാരണം വായു ഗുണനിലവാരം കുറയുമെന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി. ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുന്നതിന്, ആളുകൾ കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാനും ജനലുകളും വാതിലുകളും അടച്ചിടാനും ഇൻഡോർ വായു ശുദ്ധമായി നിലനിർത്താൻ വെൻ്റിലേഷൻ സംവിധാനങ്ങളിൽ ഉയർന്ന നിലവാരമുള്ള എയർ ഫിൽട്ടറുകൾ ഉപയോഗിക്കാനും ഏജൻസി നിർദ്ദേശിച്ചു.