കിച്ചനർ : ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും അഞ്ചാംപനി ബാധിച്ചതോടെ കിച്ചനറിലെ രണ്ടു ഹൈസ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നഗരത്തിലെ ഈസ്റ്റ് വുഡ് കൊളീജിയറ്റ് ഇൻസ്റ്റിറ്റ്യൂട്ടിനും സെൻ്റ് മേരീസ് കാത്തലിക് സെക്കൻഡറി സ്കൂളിനുമാണ് അണുബാധയെ തുടർന്ന് അവധി നൽകിയത്.

സെൻ്റ് മേരീസ് കാത്തലിക് സെക്കൻഡറി സ്കൂളിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും അഞ്ചാംപനി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് വാട്ടർലൂ കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് അറിയിച്ചു. മെയ് എട്ടിന് അണുബാധ സ്ഥിരീകരിച്ചു. ആവശ്യമായ വാക്സിനേഷൻ പരിശോധന പൂർത്തിയാക്കാനും വൈറസ് കൂടുതൽ പടരുന്നത് തടയാനും ആവശ്യമായ സമയം നൽകാനും, സ്കൂൾ വെള്ളിയാഴ്ച അടച്ചിടും, ബോർഡ് വ്യക്തമാക്കി. ഈസ്റ്റ് വുഡ് കൊളീജിയറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മെയ് 7, 8 തീയതികളിൽ അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ചയും സ്കൂളുകൾ അടച്ചിരുന്നു.

വാട്ടർലൂ മേഖലയിൽ ഇപ്പോൾ 59 അഞ്ചാംപനി കേസുകളും വെല്ലിംഗ്ടൺ-ഡഫറിൻ-ഗ്വൽഫ് പബ്ലിക് ഹെൽത്ത് പരിധിയിലുള്ള പ്രദേശത്ത് 53 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയ് 6 നും മെയ് 13 നും ഇടയിൽ വാട്ടർലൂ മേഖലയിൽ 11 പുതിയ കേസുകളും വെല്ലിംഗ്ടൺ-ഡഫറിൻ-ഗ്വൽഫ് മേഖലയിൽ ഏഴ് കേസുകളും റിപ്പോർട്ട് ചെയ്തതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ അറിയിച്ചു. ഒൻ്റാരിയോയിൽ ഇതേ കാലയളവിൽ 182 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ പ്രവിശ്യയിലെ അഞ്ചാംപനി കേസുകളുടെ ആകെ എണ്ണം 1,622 ആയി.