ഓട്ടവ : വരണ്ട കാലാവസ്ഥയും ചൂടും കാരണം കത്തിപ്പടരുന്ന കാട്ടുതീ നിരവധി കനേഡിയൻ പ്രവിശ്യകളിൽ പൊതുജനസുരക്ഷ ഭീഷണി ഉയർത്തുന്നു. മാനിറ്റോബ, സസ്കാച്വാൻ, ആൽബർട്ട എന്നിവിടങ്ങളിൽ കാട്ടുതീ പടരുന്നത് തുടരുന്നതിനാൽ ആയിരക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്.

കാട്ടുതീ വ്യാപകമായതിനെ തുടർന്ന് മാനിറ്റോബയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രവിശ്യയിലെ നിരവധി കമ്മ്യൂണിറ്റികളിൽ നിന്നും ഫസ്റ്റ് നേഷൻസിൽ നിന്നും 17,000 പേരെ ഒഴിപ്പിച്ചതായി പ്രീമിയർ വാബ് കിന്യൂ അറിയിച്ചു. വിനിപെഗിൽ നിന്ന് 630 കിലോമീറ്റർ അകലെയുള്ള ഫ്ലിൻ ഫ്ലോൺ നഗരത്തിൽ നിന്നും 5,000 ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കോട്ടേജ് ഉടമകളെയും സമീപത്തുള്ള മറ്റ് താമസക്കാരെയും ചേർക്കുമ്പോൾ ആ സംഖ്യ 6,000 ആയി ഉയരുമെന്ന് പ്രീമിയർ അറിയിച്ചു. എത്രയും വേഗം ജനങ്ങളെ ഒഴിപ്പിക്കാൻ സഹായിക്കുന്നതിന് സൈന്യത്തെ അയയ്ക്കണമെന്ന് പ്രീമിയർ വാബ് കിന്യൂ, പ്രധാനമന്ത്രി മാർക്ക് കാർണിയോട് അഭ്യർത്ഥിച്ചു.
കാട്ടുതീ നിയന്ത്രണാതീതമായതോടെ വടക്കൻ സസ്കാച്വാനിലെ മൂന്ന് ഫസ്റ്റ് നേഷൻസ് സംയുക്ത അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലാക് ലാ റോഞ്ച് ഇന്ത്യൻ ബാൻഡ്, പീറ്റർ ബാലന്റൈൻ ക്രീ നേഷൻ, മൺട്രിയോൾ ലേക്ക് ക്രീ നേഷൻ എന്നിവിടങ്ങളിലാണ് അടിയന്തരാവസ്ഥ.

പടിഞ്ഞാറൻ ആൽബർട്ടയിലെ ഫോർട്ട് മക്മുറെയിലെ ചിപെവിയാൻ ലേക്കിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാൻ ആരംഭിച്ചു. നോർത്തേൺ കമ്മ്യൂണിറ്റിയിലെ ആളുകൾ വാബാസ്കയിലെ ലേക്‌വ്യൂ സ്‌പോർട്‌സ് സെന്‍ററിലേക്ക് പോകണമെന്ന് മുനിസിപ്പൽ ഡിസ്ട്രിക്റ്റ് ഓഫ് ഓപ്പർച്യുണിറ്റി അറിയിച്ചു. റെഡ് എർത്ത് ക്രീക്കിലെ താമസക്കാരോട് വ്യാഴാഴ്ച പുലർച്ചെ ഉടൻ തന്നെ ഒഴിയണമെന്നും പീസ് റിവറിലെ ബേയ്‌ടെക്‌സ് എനർജി സെന്‍ററിൽ അഭയം തേടാനും ആവശ്യപ്പെട്ടു.
