വാഷിംഗ്ടൺ ഡി സി : ലോകത്തിന്‍റെ പല ഭാഗങ്ങളിൽ പുതിയ കോവിഡ് വകഭേദം പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. കിഴക്കൻ മെഡിറ്ററേനിയൻ, തെക്കുകിഴക്കൻ ഏഷ്യ, പടിഞ്ഞാറൻ പസഫിക് മേഖലകളിലാണ് പ്രധാനമായും കേസുകളുടെ വർധന ഉണ്ടായിരിക്കുന്നതെന്നും ഏജൻസി അറിയിച്ചു. ഈ പ്രദേശങ്ങളിൽ നിന്ന് കാലിഫോർണിയ, വാഷിംഗ്ടൺ, വെർജീനിയ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാരിൽ പുതിയ കോവിഡ് വകഭേദമായ NB.1.8.1 കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തു. LP.8.1 എന്ന വകഭേദമാണ് നിലവിൽ യുഎസിലും ആഗോളതലത്തിലും കൂടുതൽ വ്യാപിക്കുന്ന കോവിഡ് വകഭേദം.

അതേസമയം കോവിഡ്-19 വാക്സിനേഷനെക്കുറിച്ചുള്ള യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ ഔദ്യോഗിക നിലപാട് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രോഗം പടരുന്നതെന്ന് ശ്രദ്ധേയമാണ്. ആരോഗ്യമുള്ള കുട്ടികൾക്കും ഗർഭിണികൾക്കും കോവിഡ്-19 വാക്സിനുകൾ ഇനി നൽകേണ്ടതില്ലെന്ന് ചൊവ്വാഴ്ച, യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ പ്രഖ്യാപിച്ചിരുന്നു. നിരവധി പൊതുജനാരോഗ്യ വിദഗ്ധർ ഉടൻ തന്നെ ഈ നീക്കത്തെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിട്ടുണ്ട്.

ആഗോളതലത്തിൽ വർധിച്ചു വരുന്ന പുതിയ വകഭേദം മെയ് പകുതിയോടെ റിപ്പോർട്ട് ചെയ്യപ്പെട്ട ക്രമീകരിച്ച സാമ്പിളുകളുടെ ഏകദേശം 11 ശതമാനത്തിൽ എത്തി. നിലവിലുള്ള വാക്സിനുകൾ പുതിയ വകഭേദത്തിനും ഫലപ്രദമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആഗോളതലത്തിൽ പൊതുജനാരോഗ്യ അപകടസാധ്യത കുറവാണെന്ന് കണക്കാക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ചില പടിഞ്ഞാറൻ പസഫിക് രാജ്യങ്ങളിൽ കോവിഡ് കേസുകളിലും ആശുപത്രിവാസത്തിലും വർധന റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് WHO പറയുന്നു. എന്നാൽ പുതിയ വകഭേദനം മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ ഗുരുതരമാണെന്ന് സൂചിപ്പിക്കുന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും ഏജൻസി വ്യക്തമാക്കി.