വൻകൂവർ : കാട്ടുതീ ബാധിച്ച പ്രവിശ്യകൾക്ക് സഹായഹസ്തവുമായി ബ്രിട്ടിഷ് കൊളംബിയ സർക്കാർ. നിയന്ത്രണാതീതമായി കാട്ടുതീ പടരുന്ന മാനിറ്റോബ, സസ്കാച്വാൻ, ഒൻ്റാരിയോ എന്നിവിടങ്ങളിലേക്ക് 250 ബി.സി. വൈൽഡ് ഫയർ സർവീസ് ഉദ്യോഗസ്ഥരെയും ഉപകരണങ്ങളും ഈ വാരാന്ത്യത്തോടെ എത്തിക്കുമെന്ന് വനം മന്ത്രി രവി പാർമർ അറിയിച്ചു.

കാട്ടുതീയുടെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ബ്രിട്ടിഷ് കൊളംബിയ നിവാസികൾക്കും ഉദ്യോഗസ്ഥർക്കും നന്നായി അറിയാം, അതിനാൽ ബാധിത പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കുക എന്നത് ഉചിതമായ തീരുമാനമാണെന്ന് പാർമർ പറഞ്ഞു. നിലവിലെ പ്രവിശ്യയിലെ സ്ഥിതി അനുസരിച്ച് വിഭവങ്ങൾ നൽകാൻ കഴിയുന്ന അവസ്ഥയിലാണ്. കാരണം ഇവിടെ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ മറ്റ് പ്രവിശ്യകൾ ഞങ്ങളെ സഹായിക്കാൻ എത്താറുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു. കാട്ടുതീയെ നേരിടാൻ സഹായിക്കുന്നതിനായി പ്രൈറികളിലേക്ക് അയച്ച സംഘത്തിൽ വൻകൂവർ ഐലൻഡിലെ കോസ്റ്റൽ ഫയർ സെന്‍റർ അംഗങ്ങളും ഉൾപ്പെടുന്നു.

ബ്രിട്ടിഷ് കൊളംബിയയിൽ നിലവിൽ 56 കാട്ടുതീകൾ സജീവമായുണ്ട്. ജൂൺ വരെ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചൂട് കൂടുന്നതോടെ കൂടുതൽ കാട്ടുതീ ഉണ്ടായേക്കാം. ഇതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനം മന്ത്രി മുന്നറിയിപ്പ് നൽകി.