വിനിപെഗ് : കാട്ടുതീ പുക കാരണം മാനിറ്റോബയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വായുമലിനീകരണം രൂക്ഷമായതായി എൻവയൺമെൻ്റ് കാനഡ. പുക വായുവിന്‍റെ ഗുണനിലവാരം മോശമാക്കുകയും ദൃശ്യപരത കുറയുകയും ചെയ്യും. ശനിയാഴ്ച രാവിലെ വരെ, പ്രവിശ്യയിലെ ഏകദേശം 20 സ്ഥലങ്ങളിൽ വായു ഗുണനിലവാര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൽ ഫ്ലിൻ ഫ്ലോൺ, ബിസെറ്റ് തുടങ്ങിയ കമ്മ്യൂണിറ്റികൾ ഉൾപ്പെടുന്നു.

ഈ വാരാന്ത്യത്തിൽ ചൂടും വരണ്ടതുമായ കാലാവസ്ഥ കാട്ടുതീ കൂടുതൽ പ്രദേശങ്ങളിലേക്ക് കത്തിപ്പടരാൻ കാരണമാകുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. ശനിയാഴ്ച രാവിലെ 10 മണി വരെ, ബ്രാൻഡനിലെ വായു ഗുണനിലവാര ആരോഗ്യ സൂചിക വളരെ ഉയർന്ന ആരോഗ്യ അപകടസാധ്യത (10+) ഉള്ളതാണ്. വിനിപെഗിൽ ശനിയാഴ്ച രാവിലെ വായു ഗുണനിലവാര സൂചിക 3 ആണ്. എന്നാൽ, ഞായറാഴ്ച അപകടസാധ്യത വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കാട്ടുതീ പുകയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മകണങ്ങൾ പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ, എല്ലാവരുടെയും ആരോഗ്യസ്ഥിതി അപകടത്തിലാക്കുമെന്ന് എൻവയൺമെൻ്റ് കാനഡ പറയുന്നു. പുറത്തിറങ്ങുന്നവർ എൻ95 മാസ്ക് ധരിക്കണമെന്ന് ആരോഗ്യ ഏജൻസി നിർദ്ദേശിച്ചു. വയോധികർ, ഗർഭിണികൾ, ശിശുക്കൾ, കൊച്ചുകുട്ടികൾ, നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് വായുഗുണനിലവാരം കുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. തലവേദന, കണ്ണ് അല്ലെങ്കിൽ തൊണ്ടയിൽ അസ്വസ്ഥത, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവിക്കുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.