ഓട്ടവ : കാനഡ പോസ്റ്റ് ജീവനക്കാരെ പിന്തുണച്ച് ഇന്ന് രാജ്യമെമ്പാടും റാലികൾ നടക്കും. ഏകദേശം 55,000 ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനും കാനഡ പോസ്റ്റും തമ്മിൽ തൊഴിൽ തർക്കം തുടരുന്നതിനിടെയാണ് ഇത്. ഹാലിഫാക്സ്, ടൊറൻ്റോ, വൻകൂവർ എന്നിവയുൾപ്പെടെ 13 നഗരങ്ങളിൽ റാലി നടക്കുമെന്ന് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ് യൂണിയൻ അറിയിച്ചു. കാനഡ പോസ്റ്റ് ജോലിയും സേവനങ്ങളും വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ പൊതു പോസ്റ്റ് ഓഫീസ് സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് യൂണിയൻ പറയുന്നു.

അതിനിടെ ബുധനാഴ്ച, നിർബന്ധിത ഓവർടൈം അവസാനിപ്പിക്കൽ, 1,000 ഡോളർ വരെ ഒപ്പിടൽ ബോണസ് എന്നീ ഇളവുകൾ ഉൾപ്പെടെ, അന്തിമ ഓഫറുകൾ കാനഡ പോസ്റ്റ് അവതരിപ്പിച്ചു. എന്നാൽ കരാർ ചർച്ചയിലെ പ്രധാന തടസ്സമായ നാല് വർഷത്തേക്ക് 14% വേതന വർധന, വാരാന്ത്യ ഷിഫ്റ്റുകളിൽ പാർട്ട് ടൈം ജീവനക്കാരെ നിയോഗിക്കുക എന്നീ നിർദ്ദേശങ്ങളിൽ കാനഡ പോസ്റ്റ് ഉറച്ചു നിൽക്കുകയാണ്. അതേസമയം മാസങ്ങൾ നീണ്ട ചർച്ചയ്ക്കും മധ്യസ്ഥതയ്ക്കും ശേഷം ഇരുപക്ഷവും പ്രതിസന്ധിയിലാണെന്നും ഏറ്റവും പുതിയ നിർദ്ദേശങ്ങളിൽ യൂണിയൻ അംഗത്വ വോട്ടെടുപ്പ് നിർബന്ധമാക്കാൻ ഫെഡറൽ തൊഴിൽ മന്ത്രി പാറ്റി ഹജ്ഡുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാനഡ പോസ്റ്റ് പറയുന്നു.