ഓട്ടവ : കാനഡയിൽ കത്തിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള കനത്ത പുക വടക്കുപടിഞ്ഞാറൻ യൂറോപ്പിലെത്തിയതായി യൂറോപ്യൻ യൂണിയൻ ക്ലൈമറ്റ് മോണിറ്ററിങ് സർവീസ്. അതേസമയം പുകപടലങ്ങൾ വളരെ ഉയരത്തിലാണെന്നും അവ ഉടനടി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകില്ലെന്നും ഏജൻസി അറിയിച്ചു.

കനേഡിയൻ പ്രവിശ്യകളായ മാനിറ്റോബ, സസ്കാച്വാൻ എന്നിവിടങ്ങളിലെ കാട്ടുതീയിൽ നിന്നുള്ള പുക അറ്റ്ലാൻ്റിക് കടന്നതായി കോപ്പർനിക്കസ് അറ്റ്മോസ്ഫിയർ മോണിറ്ററിങ് സർവീസ് (CAMS) റിപ്പോർട്ട് ചെയ്തു. ചില പുകപടലങ്ങൾ ഗ്രീസ്, കിഴക്കൻ മെഡിറ്ററേനിയൻ വരെ എത്തിയിട്ടുണ്ട്. കാട്ടുതീ പുകയിൽ കാർബൺ മോണോക്സൈഡ് പോലുള്ള വാതകങ്ങളും ജലബാഷ്പവും കണികാ മലിനീകരണവും അടങ്ങിയിരിക്കുന്നു, ഇത് ആരോഗ്യത്തിന് അപകടകരമാണ്, ഏജൻസി പറയുന്നു. അതേസമയം അതിശക്തമായ വരൾച്ച കാരണം മധ്യ, പടിഞ്ഞാറൻ കാനഡയിൽ ഈ വേനൽക്കാലത്ത് പതിവിലും കൂടുതൽ തീവ്രമായ തീപിടുത്തമുണ്ടാകുമെന്ന് കനേഡിയൻ അധികൃതർ പ്രവചിച്ചിട്ടുണ്ട്. അതിനാൽ വായുമലിനീകരണം ഇനിയും രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് CAMS മുന്നറിയിപ്പ് നൽകി.

മറ്റിടങ്ങളിൽ, ഏപ്രിൽ ആദ്യം മുതൽ റഷ്യയിലെ ഫാർ ഈസ്റ്റേൺ ഫെഡറൽ ഡിസ്ട്രിക്റ്റിൽ, പ്രത്യേകിച്ച് ബൈക്കൽ തടാകത്തിന് കിഴക്ക്, വ്യാപകമായ കാട്ടുതീ പടരുന്നുണ്ട്. ഇത് ഏകദേശം 3 കോടി 50 ലക്ഷം ടൺ കാർബൺ പുറത്തേക്ക് വരുന്നതിന് കാരണമായിട്ടുണ്ടെന്ന് കോപ്പർനിക്കസ് റിപ്പോർട്ട് ചെയ്തു.