വിനിപെഗ് : പ്രവിശ്യയിൽ കത്തിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുക മാനിറ്റോബയുടെ പല ഭാഗങ്ങളിലും വായുമലിനീകരണം രൂക്ഷമായതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC). വിനിപെഗ്, ബ്രാൻഡൻ, ദി പാസ് എന്നിവയുൾപ്പെടെ നിരവധി മാനിറ്റോബ കമ്മ്യൂണിറ്റികളിൽ വായുഗുണനിലവാരം മോശമായതായി ഏജൻസി മുന്നറിയിപ്പ് നൽകി. റെഡ് റിവർ വാലിയിൽ ദിവസം മുഴുവൻ കട്ടിയുള്ള പുക പടരും. പക്ഷേ വെള്ളിയാഴ്ച രാവിലെയോടെ അത് നീങ്ങും. പടിഞ്ഞാറൻ മാനിറ്റോബയിൽ വ്യാഴാഴ്ച ഉച്ചയോടെ പുകമഞ്ഞ് അവസാനിക്കും. എന്നാൽ, കിഴക്കൻ മേഖലയിൽ വെള്ളിയാഴ്ച ഉച്ചവരെ ഇത് തുടരും. കാട്ടുതീ പടരുന്ന മേഖലയിൽ പുക വളരെക്കാലം നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ ഏജൻസി കൂട്ടിച്ചേർത്തു.

കനത്ത പുക എല്ലാവരുടെയും ആരോഗ്യത്തെ അപകടത്തിലാക്കുന്നുവെന്നും പുകയുടെ അളവ് ഉയരുമ്പോൾ അപകടാവസ്ഥ വർധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അപകടസാധ്യത ഒഴിവാക്കാൻ വീടിനു വെളിയിലുള്ള സമയം കുറയ്ക്കുകയും ഔട്ട്ഡോർ സ്പോർട്സ്, പ്രവർത്തനങ്ങൾ, ഇവന്റുകൾ എന്നിവ റദ്ദാക്കുകയും ചെയ്തതായി ഏജൻസി അറിയിച്ചു. കാട്ടുതീ പുകയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മകണങ്ങൾ പ്രായമോ ആരോഗ്യസ്ഥിതിയോ പരിഗണിക്കാതെ, എല്ലാവരുടെയും ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. പുറത്തിറങ്ങുന്നവർ എൻ95 മാസ്ക് ധരിക്കണം. വയോധികർ, ഗർഭിണികൾ, ശിശുക്കൾ, കൊച്ചുകുട്ടികൾ, നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് വായുഗുണനിലവാരം കുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. തലവേദന, കണ്ണ് അല്ലെങ്കിൽ തൊണ്ടയിൽ അസ്വസ്ഥത, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവിക്കുന്നവർ ഉടൻ വൈദ്യസഹായം തേടണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു.