ലണ്ടൻ ഒൻ്റാരിയോ : ലണ്ടൻ ഒൻ്റാരിയോയിൽ മുസ്ലീം കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശിക്ഷക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുന്നു. 2021 ജൂൺ 6-ന് നടക്കാൻ പോയ അഫ്സാൽ കുടുംബത്തെ ട്രക്ക് ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി നഥാനിയേൽ വെൽറ്റ്മാന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

46 വയസ്സുള്ള സൽമാൻ അഫ്സാൽ, 44 വയസ്സുള്ള ഭാര്യ മദിഹ സൽമാൻ, അവരുടെ 15 വയസ്സുള്ള മകൾ യുംന, അവരുടെ 74 വയസ്സുള്ള മുത്തശ്ശി തലത്ത് അഫ്സാൽ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദമ്പതികളുടെ ഒമ്പത് വയസ്സുള്ള മകൻ ഗുരുതരമായി പരുക്കേറ്റെങ്കിലും രക്ഷപ്പെട്ടു. വർഷങ്ങൾ നീണ്ട അന്വേഷണത്തിനും വാദപ്രതിവാദങ്ങൾക്കും ശേഷം 2025 ഫെബ്രുവരിയിൽ, അഫ്‌സൽ കുടുംബത്തിലെ നാല് അംഗങ്ങളെ വെൽറ്റ്മാൻ കൊലപ്പെടുത്തിയത് ഭീകരപ്രവർത്തനമാണെന്നും 25 വർഷത്തേക്ക് പരോൾ ഇല്ലാത്ത ജീവപര്യന്തം തടവ് ശിക്ഷയ്ക്കും ജസ്റ്റിസ് റെനി പോമറൻസ് വിധിച്ചു.

ഇത് ആദ്യമായിട്ടാണ് കാനഡയിലെ തീവ്രവാദ നിയമങ്ങൾ ഫസ്റ്റ്-ഡിഗ്രി കൊലപാതക വിചാരണയിൽ ജൂറിക്ക് മുമ്പാകെ എത്തുന്നത്. മുസ്ലീങ്ങൾക്കെതിരായ വംശീയ അതിക്രമമായി കേസിനെ പരിഗണിക്കണമെന്നായിരുന്നു വാദിഭാഗത്തിന്റെ ആവശ്യം.