വിക്ടോറിയ : ബ്രിട്ടിഷ് കൊളംബിയ വിക്ടോറിയയിൽ നടന്ന കനേഡിയൻ നീന്തൽ ട്രയൽസിൽ വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ ലോകറെക്കോർഡിലേക്ക് നീന്തിക്കയറി ഒളിംപിക്സ് ചാമ്പ്യൻ സമ്മർ മക്കിന്റോഷ്. കോമൺവെൽത്ത് പ്ലേസിൽ നടന്ന മത്സരത്തിൽ മക്കിന്റോഷ് മൂന്ന് മിനിറ്റ് 54.18 സെക്കൻഡിൽ നീന്തിയെത്തിയാണ് ലോക റെക്കോർഡ് സ്ഥാപിച്ചത്. 2023-ൽ ജപ്പാനിലെ ഫുകുവോക്കയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയൻ അരിയാർനെ ടിറ്റ്മസ് സ്ഥാപിച്ച റെക്കോർഡ് ഇതോടെ പഴങ്കഥയായി.

പാരിസ് ഒളിംപിക്സിൽ, ഒരു ഒളിംപിക്സ് ഗെയിംസിൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടുന്ന ആദ്യ കാനഡ അത്‌ലറ്റ് എന്ന നേട്ടവും ടൊറൻ്റോയിൽ നിന്നുള്ള സമ്മർ മക്കിന്റോഷ് സ്വന്തമാക്കിയിരുന്നു. പാരിസിൽ, നാല് തവണ ലോക അക്വാട്ടിക്സ് ചാമ്പ്യനായ സമ്മർ 400 മീറ്റർ വ്യക്തിഗത മെഡ്‌ലി, 200 ബട്ടർഫ്ലൈ, 200 വ്യക്തിഗത മെഡ്‌ലി എന്നിവയിൽ സ്വർണ്ണം നേടി. കൂടാതെ 400 ഫ്രീസ്റ്റൈലിൽ വെള്ളിയും നേടിയിരുന്നു.