ഓട്ടവ : കാനഡയിലുടനീളം ഈ വേനൽക്കാലത്ത് ശരാശരിയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ പ്രവചനം. പ്രത്യേകിച്ച് ഒൻ്റാരിയോയിലും കിഴക്കൻ കാനഡയിലും കനത്ത ചൂടായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. ബ്രിട്ടിഷ് കൊളംബിയയുടെ തീരപ്രദേശങ്ങളിലും നോർത്ത് വെസ്റ്റ് ടെറിറ്ററീസിലെ ചില പ്രദേശങ്ങളും മാത്രമായിരിക്കും ഇതിനൊരു അപവാദമെന്നും കാലാവസ്ഥാ ഏജൻസി പറയുന്നു. വരണ്ടതും ചുട്ടുപൊള്ളുന്നതുമായ കാലാവസ്ഥാ ഇതിനോടകം തന്നെ കാട്ടുതീ പൊട്ടിപ്പുറപ്പെടാൻ കാരണമായിട്ടുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഈർപ്പം സാധാരണയേക്കാൾ ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

ചൂടുള്ള വേനൽക്കാലം ചില പ്രദേശങ്ങളിൽ ഉഷ്ണതരംഗമായി അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ കാലാവസ്ഥാ നിരീക്ഷക ജെന്നിഫർ സ്മിത്ത് റിപ്പോർട്ട് ചെയ്തു. അതേസമയം വേനൽക്കാലത്ത് ആ ചൂട് എങ്ങനെ പ്രകടമാകുമെന്നത് വ്യത്യാസപ്പെടാം, അവർ പറയുന്നു. കൂടാതെ ഈ വേനൽക്കാലത്ത്, പ്രത്യേകിച്ച് ഓഗസ്റ്റിൽ രാജ്യത്തിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കൂടുതൽ ശക്തമായ കാട്ടുതീ പ്രതീക്ഷിക്കുന്നുണ്ടെന്നും ജെന്നിഫർ സ്മിത്ത് മുന്നറിയിപ്പ് നൽകി. പല പ്രദേശങ്ങളിലും ഈർപ്പം സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മനുഷ്യൻ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മൂലം ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയിൽ അതിവേഗത്തിലാണ് ചൂട് കൂടുന്നതെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. 1948 മുതൽ കാനഡയിലെ ശരാശരി വേനൽക്കാല താപനില 1.8 ഡിഗ്രി സെൽഷ്യസ് വർധിച്ചതായി എൻവയൺമെൻ്റ്ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ ഗവേഷണ ശാസ്ത്രജ്ഞനായ ബിൽ മെറിഫീൽഡ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഉഷ്ണതരംഗങ്ങൾ പോലുള്ള തീവ്രമായ സംഭവങ്ങൾക്ക് സാധ്യത വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.