ഓട്ടവ : സലാമി കഴിച്ചതിനെ തുടർന്ന് ഏഴ് പേരെ സാൽമൊണെല്ല അണുബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ. ഏജൻസിയുടെ കണക്കനുസരിച്ച്, ആൽബർട്ടയിൽ 44 പേരും ഒൻ്റാരിയോയിൽ 13 പേരും രോഗബാധിതരായി. ഏപ്രിൽ മധ്യത്തിനും മെയ് അവസാനത്തിനും ഇടയിലാണ് മിക്ക ആളുകളും രോഗബാധിതരായത്.

സാൽമൊണെല്ല അണുബാധയെ തുടർന്ന് റിയ ജെനോവ സലാമി സ്വീറ്റ്, ജെനോവ സലാമി ഹോട്ട്, ബോണ മൈൽഡ് ജെനോവ സലാമി എന്നിവ തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഉൽപ്പന്നങ്ങൾ ഒൻ്റാരിയോ, മാനിറ്റോബ, ആൽബർട്ട എന്നിവിടങ്ങളിൽ വിറ്റഴിച്ചതായി CFIA പറയുന്നു. ബാധിച്ച ഉൽപ്പന്നങ്ങൾ ഗ്രോസറി സ്റ്റോറുകൾ, സ്പെഷ്യാലിറ്റി മാർക്കറ്റുകൾ, റസ്റ്ററന്റുകൾ, കഫേകൾ, ഡെലികൾ, ഇറച്ചിക്കടകൾ എന്നിവ വഴി വിറ്റഴിച്ചിട്ടുണ്ട്.

സാൽമൊണെല്ല കലർന്ന ഭക്ഷണം കേടായതായി അനുഭവപ്പെടുകയോ ചീത്ത മണം ഉണ്ടാവുകയോ ഇല്ല. എന്നാൽ, കൊച്ചുകുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരവും ചിലപ്പോൾ മാരകവുമായ അണുബാധകൾക്ക് കാരണമാകുമെന്ന് ഏജൻസി മുന്നറിയിപ്പ് നൽകി. സാൽമൊണെല്ലയുടെ ലക്ഷണങ്ങളിൽ പനി, തലവേദന, ഛർദ്ദി, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവ ഉൾപ്പെടാം.