എഡ്മിന്‍റൻ : വ്യാഴാഴ്ച പ്രവിശ്യയിൽ 29 പുതിയ അഞ്ചാംപനി കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്). മാർച്ച് ആരംഭം മുതൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 868 ആയി. 1986-ൽ ആൽബർട്ടയിൽ റിപ്പോർട്ട് ചെയ്ത 843 അഞ്ചാംപനി കേസുകൾ എന്ന റെക്കോർഡ് ഇതോടെ മറികടന്നു. 606 കേസുകൾ റിപ്പോർട്ട് ചെയ്ത പ്രവിശ്യയുടെ തെക്കൻ മേഖലയിലാണ് ഏറ്റവും കൂടുതൽ അഞ്ചാംപനി ബാധിതരുള്ളത്. പ്രവിശ്യയുടെ വടക്കൻ മേഖലയിൽ 22 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ, പ്രവിശ്യയിലെ മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ ഇതുവരെ അഞ്ചാംപനി കേസുകളുടെ എണ്ണം അത്ഭുതകരമാംവിധം കുറവാണ്. എഡ്മിന്‍റനിൽ 6 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. അതേസമയം കാൽഗറിയിൽ 18 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ രണ്ടെണ്ണം കാൽഗറി മേഖലയിലാണ്. ഗ്രാമീണ കമ്മ്യൂണിറ്റികളെ അപേക്ഷിച്ച് വാക്സിനേഷൻ നിരക്ക് കൂടുതലായതിനാൽ എഡ്മിന്‍റനിലും കാൽഗറിയിലും കേസുകളുടെ എണ്ണം കുറവാണെന്ന് ആൽബർട്ട മെഡിക്കൽ അസോസിയേഷൻ (എഎംഎ) പ്രസിഡൻ്റ് ഷെല്ലി ഡഗ്ഗൻ പറഞ്ഞു. ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത കേസുകളുടെ എണ്ണം കൂടി കണക്കാക്കുമ്പോൾ പ്രവിശ്യയിലെ അഞ്ചാംപനി ബാധിതരുടെ എണ്ണം ആയിരം കടന്നിരിക്കാമെന്ന് അവർ പറയുന്നു. കൂടാതെ ഓരോ 1,000 കേസുകളിലും ഒന്ന് മുതൽ മൂന്ന് വരെ ആളുകൾ അഞ്ചാംപനി ബാധിച്ച് മരിക്കുന്നുണ്ടെന്ന് ഡഗ്ഗൻ കൂട്ടിച്ചേർത്തു.

മാർച്ച് 16-നും ജൂൺ 7-നും ഇടയിൽ പ്രവിശ്യയിലുടനീളം അറുപത്തിനായിരത്തിലധികം പേർക്ക് അഞ്ചാംപനി വാക്സിനുകൾ നൽകിയതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 55% കൂടുതലാണിത്.