വിക്ടോറിയ : വിസ്‌മയക്കുതിപ്പ് തുടർന്ന് സമ്മർ ആൻ മക്കിൻ്റോഷ് എന്ന സ്വർണ്ണ മത്സ്യം. കൊള്ളിമീൻ പോലെ പാഞ്ഞ കനേഡിയൻ നീന്തൽ താരം സമ്മർ മക്കിൻ്റോഷ് ഒരാഴ്ചയ്ക്കിടെ നീന്തിയെടുത്തത് മൂന്ന് ലോകറെക്കോർഡുകൾ. ബ്രിട്ടിഷ് കൊളംബിയ വിക്ടോറിയയിൽ നടന്ന കനേഡിയൻ നീന്തൽ ട്രയൽസിൽ ബുധനാഴ്ച രാത്രി 400 മീറ്റർ വ്യക്തിഗത മെഡ്‌ലിയിൽ സ്വന്തം റെക്കോർഡ് തകർത്തുകൊണ്ടാണ് 18 വയസ്സുള്ള ടൊറൻ്റോയിൽ നിന്നുള്ള സമ്മർ മക്കിൻ്റോഷ് മൂന്നാം ലോകറെക്കോർഡ് സ്വന്തം പേരിലാക്കിയത്. കായികരംഗത്തെ ഏറ്റവും കഠിനമായ ഇവന്റുകളിലൊന്നിൽ 4 മിനിറ്റ് 23.65 സെക്കൻഡിൽ നീന്തിയെത്തിയാണ് റെക്കോർഡ് കൈപ്പിടിയിൽ ഒതുക്കിയത്.

തിങ്കളാഴ്ച വനിതകളുടെ 200 മീറ്റർ വ്യക്തിഗത മെഡ്ലിയിൽ 2 മിനിറ്റ് 5.7 സെക്കൻഡിൽ നീന്തിയെത്തി 2015-ൽ ഹംഗേറിയൻ ഇതിഹാസം കാറ്റിൻക ഹൊസ്സു സ്ഥാപിച്ച 2:06.12 എന്ന മുൻ റെക്കോർഡ് സമ്മർ ആൻ മക്കിൻ്റോഷ് സ്വന്തമാക്കിയിരുന്നു. ശനിയാഴ്ച 400 ഫ്രീസ്റ്റൈൽ മത്സരത്തിലും ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2023-ൽ ജപ്പാനിലെ ഫുകുവോക്കയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയയുടെ അരിയാർനെ ടിറ്റ്മസ് സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

പാരിസ് ഒളിംപിക്സിൽ, ഒരു ഒളിംപിക്സ് ഗെയിംസിൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടുന്ന ആദ്യ കാനഡ അത്ലറ്റ് എന്ന നേട്ടവും സമ്മർ മക്കിൻ്റോഷ് സ്വന്തമാക്കിയിരുന്നു. പാരിസിൽ, നാല് തവണ ലോക അക്വാട്ടിക്സ് ചാമ്പ്യനായ സമ്മർ 400 മീറ്റർ വ്യക്തിഗത മെഡ്ലി, 200 ബട്ടർഫ്ലൈ, 200 വ്യക്തിഗത മെഡ്ലി എന്നിവയിൽ സ്വർണ്ണം നേടി. കൂടാതെ 400 ഫ്രീസ്റ്റൈലിൽ വെള്ളിയും നേടിയിരുന്നു. ഗ്രെഗ് മക്കിൻ്റോഷിന്റെയും മുൻ കനേഡിയൻ ഒളിംപിക്സ് ടീം നീന്തൽ താരം ജിൽ ഹോർസ്റ്റെഡിന്റെയും മകളാണ് സമ്മർ.