മൺട്രിയോൾ : പ്രവിശ്യയിൽ നടന്ന നിരവധി കൊലപാതകങ്ങളുമായി ബന്ധമുള്ള, മാഫിയ തലവൻ ലിയോനാർഡോ റിസുട്ടോയെ അറസ്റ്റ് ചെയ്തതായി കെബെക്ക് പ്രവിശ്യാ പൊലീസ്. സുറെറ്റെ ഡു കെബെക്കും (എസ്‌ക്യു) മൺട്രിയോൾ പൊലീസും (എസ്‌പിവിഎം) സംയുക്തമായി നടത്തിയ പ്രോജക്ട് അലയൻസ് എന്ന ഓപ്പറേഷനിൽ അറസ്റ്റിലായ 11 പേരിൽ പരേതനായ പ്രശസ്ത മാഫിയ തലവൻ വിറ്റോ റിസുട്ടോയുടെ ഇളയ മകൻ റിസുട്ടോ (56) ഉൾപ്പെടുന്നു. ഇതോടെ പ്രവിശ്യയിലെ സംഘടിത കുറ്റകൃത്യങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാകുമെന്ന് കരുതുന്നു. മൂന്നു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.

അറസ്റ്റിലായ പ്രതികൾ ഇറ്റാലിയൻ മാഫിയ, ഹെൽസ് ഏഞ്ചൽസ്, ക്രിമിനൽ സ്ട്രീറ്റ് ഗുണ്ടാസംഘങ്ങൾ എന്നിവയിലെ അംഗങ്ങളാണെന്ന് മൺട്രിയോൾ പൊലീസ് ഓർഗനൈസ്ഡ് ക്രൈം സ്ക്വാഡ് തലവൻ ഫ്രാൻസിസ് റെനോഡ് പറഞ്ഞു. 2011-നും 2021-നും ഇടയിൽ മൺട്രിയോളിലും കെബെക്കിലും നടന്ന നിരവധി കൊലപാതകങ്ങളുമായി അവർക്ക് ബന്ധമുണ്ടെന്നും അദ്ദേഹം അറിയിച്ചു. മൺട്രിയോൾ, ലാവൽ, ബ്ലെയിൻവിൽ, ഷെഫോർഡ്, സെൻ്റ് ലസാരെ, കെബെക്ക് സിറ്റി, റോസ്മേരി എന്നിവിടങ്ങളിൽ രാവിലെ നടന്ന റെയ്ഡുകളിൽ നൂറ്റി അമ്പതോളം ഉദ്യോഗസ്ഥർ പങ്കെടുത്തു.