എഡ്മിന്‍റൻ : ഈ വർഷം ആൽബർട്ടയിലെ പലർക്കും കോവിഡ്-19 വാക്സിൻ വാങ്ങാൻ പണം നൽകേണ്ടിവരും. COVID-19 വാക്സിൻ സ്വീകരിക്കാൻ ഒരുങ്ങുന്നവർ ഒരു ഡോസിന് ഏകദേശം 110 ഡോളർ വരെ മുടക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നു. വൈറസിനെതിരെ പൊതുജനങ്ങൾ ധനസഹായത്തോടെ നടത്തുന്ന പ്രതിരോധ കുത്തിവയ്പ്പുകൾക്കുള്ള രോഗപ്രതിരോധ പ്രോഗ്രാമിൽ മാറ്റം വരുത്തിയതായി ആൽബർട്ട സർക്കാർ പ്രഖ്യാപിച്ചതോടെയാണിത്. 2023-24 റെസ്പർറ്റോറി വൈറസ് സീസണിൽ പത്ത് ലക്ഷത്തിലധികം കോവിഡ്-19 വാക്സിനുകൾ പാഴായി പോയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഈ വർഷം ആദ്യം ഫെഡറൽ സർക്കാർ വാക്സിനുകൾ വാങ്ങുന്നത് ഓരോ പ്രവിശ്യ സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പുതിയ പ്രോഗ്രാം എന്ന് മുതൽ ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. കൂടാതെ ആൽബർട്ട നിവാസികൾക്ക് സൗജന്യ COVID-19 വാക്സിനോ ബൂസ്റ്ററോ ലഭിക്കുന്നത് എപ്പോൾ നിർത്തുമെന്നും പ്രവിശ്യ അറിയിച്ചിട്ടില്ല.

പുതിയ വാക്സിൻ പ്രോഗ്രാം നാല് ഘട്ടങ്ങളായി നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ, സീനിയേഴ്സ് സപ്പോർട്ടീവ് ലിവിങ് ആൻഡ് ഹോം കെയറിലുള്ള താമസക്കാർക്ക് മാത്രമേ സൗജന്യമായി വാക്സിൻ ലഭിക്കൂ. രണ്ടാം ഘട്ടത്തിൽ, പ്രവിശ്യാ ധനസഹായത്തോടെ പ്രവർത്തിക്കുന്ന കോവിഡ്-19 വാക്സിനുകൾ, ആരോഗ്യപ്രശ്നങ്ങളോ രോഗപ്രതിരോധ ശേഷി കുറവോ ഉള്ളവർ, കോൺഗ്രഗേറ്റ് ലിവിങ് അക്കോമഡേഷനുകളിൽ താമസിക്കുന്നവർ, AISH പോലുള്ള സാമൂഹിക പരിപാടികളിലോ ഉള്ളവർ, ഭവനരഹിതർ എന്നിവർക്ക് നൽകും. മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളിൽ, 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ തുടങ്ങി മറ്റെല്ലാ ആൽബർട്ട പൗരന്മാർക്കും വാക്സിൻ വാങ്ങാൻ കഴിയും.