മോസ്കോ : ഇസ്രയേൽ–ഇറാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. അൻപതു മിനിറ്റ് നീണ്ട സംഭാക്ഷണത്തിൽ ഇറാനെ ആക്രമിച്ച ഇസ്രയേൽ നടപടിയെ പുടിൻ അപലപിച്ചു. സംഘർഷം വ്യാപിച്ചാലുള്ള അപകടത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച റഷ്യൻ പ്രസിഡന്റ്, സംഘർഷം വ്യാപിച്ചാൽ പശ്ചിമേഷ്യയിൽ പ്രവചനാതീതമായ അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

അതേസമയം, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ആശങ്കാജനകമാണെന്ന് ഡോണൾഡ് ട്രംപും പ്രതികരിച്ചു. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച ചർച്ച പുനരാരംഭിക്കാനുള്ള സാധ്യത ഇരുനേതാക്കളും തള്ളിക്കളഞ്ഞില്ല. യുക്രെയ്‌ൻ – റഷ്യ സംഘർഷം അതിവേഗം അവസാനിപ്പിക്കണമെന്ന തന്റെ താൽപര്യം ഡോണൾഡ് ട്രംപ് ആവർത്തിച്ചു. യുക്രെയ്‌നുമായി ചർച്ച 22നു ശേഷം തുടരാൻ തയാറാണെന്ന് വ്ലാഡിമിർ പുടിൻ പറഞ്ഞു. ട്രംപിന് ജന്മദിനാശംസയും നേർന്നാണ് പുടിൻ ഫോൺ സംഭാക്ഷണം അവസാനിപ്പിച്ചത്.