എഡ്മിന്‍റൻ : ആൽബർട്ടയിലെ കനനാസ്കിസിൽ ജി7 ഉച്ചകോടിക്കായി ലോക നേതാക്കൾ ഒത്തുകൂടുമ്പോൾ പ്രതിഷേധവുമായി നൂറുകണക്കിന് ആളുകൾ രംഗത്ത്. തൊഴിലാളി, യുവാക്കൾ, തദ്ദേശീയർ, രാഷ്ട്രീയ, പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി കാൽഗറി സിറ്റി ഹാളിൽ എത്തിയത്. കാനഡയെ തന്‍റെ രാജ്യത്തിന്‍റെ 51-ാമത്തെ സംസ്ഥാനമാകുന്നതിനെക്കുറിച്ച് നിരന്തരം ആവർത്തിക്കുന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഇന്ത്യ വിരുദ്ധ ഖലിസ്ഥാന്‍ വാദികളുടെ നോട്ടപ്പുള്ളിയായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജി7 ഉച്ചകോടിക്കായി എത്തിയിട്ടുണ്ട്.

ജി7 രാജ്യങ്ങളില്‍ ഇന്ത്യ അംഗമല്ലെങ്കിലും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ജി7 ഉച്ചകോടിക്കായി എത്തുന്നത്. മോദിയുടെ ജി7 പങ്കാളിത്തത്തിലും കാര്‍ണിയുടെ ക്ഷണത്തിലും പ്രതിഷേധിച്ച് ശനിയാഴ്ച പാര്‍ലമെൻ്റ് ഹില്ലില്‍ നൂറുകണക്കിന് സിഖുകാര്‍ ഒത്തുകൂടിയിരുന്നു.

ഒരു ഇന്ത്യന്‍ ഏജൻ്റ് മുന്‍ എന്‍ഡിപി ലീഡർ ജഗ്മീത് സിങ്ങിനെ സൂക്ഷ്മ നിരീക്ഷണത്തിലാക്കിയതായി കാനഡയിലെ പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതിഷേധം ഉണ്ടായത്. സിങ്ങിനെ ഇന്ത്യന്‍ ഏജന്റുമാര്‍ നിരീക്ഷിക്കുന്നതായി 18 മാസം മുമ്പ് രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയതിനാല്‍ ആര്‍സിഎംപി അദ്ദേഹത്തിന് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയെ ജി 7-നു ക്ഷണിച്ച പ്രധാനമന്ത്രി കാര്‍ണിയുടെ നടപടി വഞ്ചനയാണെന്ന് വേള്‍ഡ് സിഖ് ഫെഡറേഷന്‍ ഓഫ് കാനഡയുടെ നിയമോപദേശകനും വക്താവുമായ ബല്‍പ്രീത് സിങ് പറഞ്ഞു. മോദിയുടെ സാന്നിധ്യം കാനഡയുടെ പരമാധികാരത്തിന് ഭീഷണിയാണെന്ന് വേള്‍ഡ് സിഖ് ഫെഡറേഷന്‍ ഓഫ് കാനഡയുടെ മറ്റൊരു വക്താവ് മോനീന്ദര്‍ സിങ് ആരോപിക്കുന്നു.