ടൊറൻ്റോ : രാജ്യാന്തര വിദ്യാർത്ഥിയായി കാനഡയിലെത്തി ദിവസങ്ങൾക്കുള്ളിൽ കാണാതായ ഉത്തർപ്രദേശിലെ ദാദ്രി സ്വദേശി സാഹിൽ കുമാറിന്‍റെ (23) മൃതദേഹം കണ്ടെത്തി. മെയ് 26-ന് ടൊറൻ്റോയിലെ നദീതീരത്ത് കണ്ടെത്തിയ മൃതദേഹം ഹാമിൽട്ടണിൽ താമസിച്ചിരുന്ന സാഹിൽ കുമാറിന്‍റെതാണെന്ന് തിരിച്ചറിഞ്ഞതായി ഹാമിൽട്ടൺ പൊലീസ് അറിയിച്ചു. ഒൻ്റാരിയോയിലെ ഹംബർ കോളേജിൽ സെപ്റ്റംബറിൽ ആരംഭിക്കാനിരുന്ന വെബ് ഡിസൈൻ കോഴ്സിൽ ചേരാനിരിക്കെയാണ് സാഹിലിനെ കാണാതായത്.

മെയ് 16-ന് ഉച്ചക്ക് 12:50-ന് ടൊറൻ്റോയിലെ യൂണിയൻ സ്റ്റേഷനിലാണ് സാഹിൽ കുമാറിനെ അവസാനമായി കണ്ടത്. ഹാമിൽട്ടണിലെ വീട്ടിൽ സാഹിൽ തിരിച്ചെത്താത്തതിനെ തുടർന്ന് റൂമേറ്റ്സ് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിരുന്നു. പാസ്‌പോർട്ടും ലാപ്‌ടോപ്പും അദ്ദേഹത്തിന്‍റെ ഹാമിൽട്ടണിലെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. സാഹിലിന് നീന്താൻ അറിയാമായിരുന്നുവെന്നും ഒരുപക്ഷേ ബീച്ച് ഏരിയ സന്ദർശിക്കുകയായിരുന്നിരിക്കാമെന്നും മാതാപിതാക്കൾ പറയുന്നു. സാഹിൽ കുമാറിന്‍റെ മരണത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ഹാമിൽട്ടൺ പൊലീസ് അറിയിച്ചു.